nwyr

പാലക്കാട്: ജില്ലയിലെ പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും 1500ഓളം പൊലീസുകാർ സജ്ജമെന്ന് ജില്ലാ പൊലീസ് മേധാവി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പുതുവത്സരാഘോഷം നല്ല രീതിയിൽ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവം ഒഴിവാക്കുന്നതിനുമാണ് സന്നാഹം.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ എട്ട് ഡിവൈ.എസ്.പിമാർ, 26 ഇൻസ്പെക്ടർമാർ, 145 എസ്.ഐ, 1225 പൊലീസുകാർ, 92 വനിതാ പൊലീസുകാർ എന്നിവരുൾപ്പെടെ 1500 ഓളം ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുക. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും പൊതുസ്ഥലത്തെ മദ്യപാനവും തടയുക, വാഹന പരിശോധന,​ അതിർത്തി സുരക്ഷ എന്നിവയ്ക്ക് പ്രത്യേകം സ്ക്വാഡ് രൂപീകരിച്ചു. ജില്ലയിൽ പല ഭാഗങ്ങളിലും ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് പുതുവത്സരാഘോഷങ്ങളും ഡി.ജെ പാർട്ടികളും നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങളിൽ നിരോധിത മയക്കുമരുന്നും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഈ മേഖലകളിൽ പ്രത്യേക പൊലീസ് വിന്യാസവും നിരീക്ഷണവും ഏർപ്പെടുത്തി.

ആഘോഷം രാത്രി 11ന് മുമ്പ് അവസാനിപ്പിക്കണം
ആഘോഷങ്ങളുടെ ഭാഗമായി പൊതുവഴികളിൽ പടക്കം പൊട്ടിക്കുന്നവർക്കെതിരെയും പൊതുനിരത്തുകളിൽ എഴുതുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. കൂടാതെ മൈക്ക് ഉപയോഗം, പടക്കം പൊട്ടിക്കൽ എന്നിവ സംബന്ധിച്ച് ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. എല്ലാ ആഘോഷങ്ങളും രാത്രി 11ന് മുമ്പ് അവസാനിപ്പിക്കണം, ബാറുകർ 11ന് തന്നെ അടയ്ക്കണമെന്നും ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.