ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് തൊഴുത് ആയിരങ്ങൾ പുണ്യംനേടി. മലയാള വർഷത്തെ മൂന്നാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. വ്യാഴാഴ്ച രാവിലെ 6.30 ഓടെ തൃപ്പൂത്ത് തറയിൽ നിന്ന് ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നെള്ളിച്ചു. തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ആറാട്ടുകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും തന്ത്രി കണ്ഠര് മോഹനര് മുഖ്യ കാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് അഭിഷേകവും ശേഷം നിവേദ്യവും നടത്തി. 8 മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളത്ത് കടന്നുവന്ന വഴികളിലും നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. അന്നദാനം, ലഘുഭക്ഷണവിതരണം എന്നിവയും നടന്നു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളത്തും ഇരു നടയിലും കളഭാഭിഷേകവും നടന്നു.
അസി.ദേവസ്വം കമ്മിഷണർ ആർ.പ്രകാശ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.രേവതി, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.