പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ പൊതുയോഗങ്ങളും ധർണ്ണകളും നടത്താൻ അനുവദിക്കരുതെന്ന് നഗരസഭ, ജില്ലാ പൊലീസ് ചീഫ്, പത്തനംതിട്ട സി.ഐ എന്നിവർക്ക് ഹൈക്കോടതി നിർദേശം നൽകി. പൊതുയോഗങ്ങളും ധർണ്ണകളും നടത്തുന്നതു കാരണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നഗരത്തിലെ അഞ്ച് വ്യാപാരികൾ ഹർജി നൽകിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. നഗരസഭ, പൊലീസ് ചീഫ്, സി.പി.എം, ബി.ജെ.പി, സി.പി.ഐ, മുസ്ളീം ലീഗ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ..ടി.യുസി എന്നീ പാർട്ടികളെ ഹർജിയിൽ എതിർ കക്ഷികളാക്കിയിരുന്നു.
സെൻട്രൽ ജംഗ്ഷനിൽ കടകൾക്ക് മുന്നിൽ കസേരകൾ നിരത്തിയാണ് രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും പൊതുയോഗങ്ങളും ധർണ്ണകളും നടത്തുന്നത്. കടകളിലേക്ക് ആളുകൾ കയറുന്നതിനും ഇറങ്ങിപ്പോകുന്നതിനും ഇതു തടസ്സമാണ്. ജീവനക്കാർക്ക് പുറത്തേക്ക് പോകാനും പറ്റുന്നില്ല. ഇക്കാര്യം സംഘടനകളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും മാറ്റമില്ല. കൂടുതൽ കച്ചവടം നടക്കുന്ന രാവിലെയും വൈകുന്നേരങ്ങളിലുമാണ് പരിപാടികൾ നടത്തുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിർദേശം പാലിച്ച് സെൻട്രൽ ജംഗ്ഷനിലെ പൊതുപരിപാടികൾ സംഘടനകൾ ഒഴിവാക്കണമെന്ന് ഹർജിക്കാരായ ആർ. അയ്യപ്പൻ, ജസ്റ്റിൻ, ഉല്ലാസ്, മുരുകൻ, പി.സി എബി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.