
പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനകീയ പ്രശ്‌നങ്ങൾ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്ക് മുന്നിലെത്തുന്ന നവകേരളസദസിനെ വരവേൽക്കാനുള്ള ജില്ലയിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. മന്ത്രി വീണാജോർജിന്റെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്. നവകേരളസദസിന് മുന്നോടിയായി 13, 14 തീയതികളിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര നടത്തും. ജില്ലാ തലത്തിൽ 15ന് ജനപ്രതിനിധികളുടേയും പൗരപ്രമുഖരുടേയും, സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വൻ വിളംബരഘോഷയാത്ര സംഘടിപ്പിക്കും. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്നഘോഷയാത്ര നഗരം ചുറ്റി അബാൻ ജംഗ്ഷനിൽ അവസാനിക്കും. ഡിസംബർ 16ന് വൈകിട്ട് 5.30 ഓടെ ജില്ലയിലേക്ക് പ്രവേശിക്കുന്ന മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തിന് ജില്ലാതിർത്തിയിൽ സ്വീകരണം നൽകും. വൈകിട്ട് 6ന് തിരുവല്ല എസ്.സി.എസ് ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യസദസ് നടക്കും. 17ന് രാവിലെ ഒൻപതിന് ആറൻമുള മണ്ഡലത്തിലെ സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാതയോഗത്തിൽ സമൂഹത്തിന്റെ വിവിധമേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. തുടർന്ന് പ്രത്യേകം സജ്ജമാക്കിയവേദിയിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണും. 17ന് രാവിലെ 11ന് ആറന്മുള മണ്ഡലത്തിലെ സദസ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി മാർസേവിയസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും വൈകുന്നേരം നാലിന് കോന്നി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് അടൂർ വൈദ്യൻസ് ഗ്രൗണ്ടിലും സദസുകൾ നടക്കും. നവകേരളസദസിന് മുൻപായി ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ ഒൻപത് മുതൽ 11 വരെ കലാപരിപാടികൾ അരങ്ങേറും. നിവേദനം സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകൾ സജ്ജമാക്കും. ഇത് രാവിലെ എട്ട് മുതൽ പ്രവർത്തിക്കും. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, പൊതുവിഭാഗം എന്നിങ്ങനെ കൗണ്ടറുകളാണ് സജ്ജീകരിക്കുന്നത്.
ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റസദസുകൾ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകൾ എന്നപേരിലുള്ള ബ്രോഷർ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു.
സദസ് നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്. ടോയ്‌ലെറ്റുകൾ, കുടിവെള്ളം തുടങ്ങിയവ വേദികളിൽ ഉറപ്പാക്കും. പരിപാടി കഴിഞ്ഞാലുടൻ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വേദികൾ വൃത്തിയാക്കും. വേദിക്കരുകിലായി മെഡിക്കൽ ടീമിനെയും വിന്യസിക്കും. നവകേരള സദസിനായി വിപുലമായ ഒരുക്കങ്ങളാണ് അഞ്ചു മണ്ഡലങ്ങളിലും നടക്കുന്നത്.
വിളംബരജാഥ 15ന് വൈകിട്ട് 4ന് നഗരംചുറ്റും,
13,14 തീയതികളിൽ പഞ്ചായത്തുകളിൽ വിളംബരജാഥ