ചെങ്ങന്നൂർ: വാഹന അപകടത്തെ തുടർന്ന് ഭാര്യയും മകനും മരണമടഞ്ഞ കുടുംബത്തിന് സർക്കാർ സഹായധനം കൈമാറി.
വെൺമണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞി കരോട് വലിയ പറമ്പിൽ ഷൈലേഷിനാണ് സംസ്ഥാന സർക്കാരിന്റെ സഹായം ധനം കൈമാറിയത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് കൊല്ലകടവിനു സമീപം ചാക്കോ റോഡിലുണ്ടായ വാഹനാപകടത്തിൽ ശൈലേഷിന്റെ ഭാര്യ ആതിരയും (35), മൂന്നു വയസ്സുള്ള മകൻ കാശിനാഥനും മരണപ്പെട്ടു. ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പനച്ചമൂട് ഭാഗത്ത് മരത്തിലിടിച്ച ശേഷം അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് ഇരുവരും മുങ്ങി മരിക്കുകയായിരുന്നു. മന്ത്രി സജി ചെറിയാന്റെ അഭ്യർത്ഥനയെ തുടർന്ന് അനുവദിച്ച സഹായധനമായ എട്ടു ലക്ഷം രൂപ മരിച്ചവരുടെ അവകാശിയായ ഷൈലേഷിനു കൈമാറി. വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ, വൈസ് പ്രസിഡൻ്റ് പി.ആർ രമേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെബിൻ പി വർഗീസ്, ചെങ്ങന്നൂർ തഹസിൽദാർ ബിജുകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കിഷോർ ഖാൻ, വില്ലേജാഫീസർ ഷൈനി ജയൻ എന്നിവർ പങ്കെടുത്തു.