റാന്നി /കോഴഞ്ചേരി : ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ഗ്രാമപഞ്ചായത്ത് വാർഡുകളിൽ എൽ.ഡി.എഫിന് വിജയം. റാന്നി ഗ്രാമപഞ്ചായത്ത് പുതുശേരിമല ഏഴാം വാർഡിൽ സി.പി.എമ്മിന്റെ അജിമോൻ 251 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ സി.പി.എെയിലെ അശ്വതി.പി നായരുടെ വിജയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.
റാന്നി പുതുശേരിമലയിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് എൽ.ഡി.എഫിന്റെ വിജയം. ബി.ജെ.പി സ്ഥാനാർത്ഥിക്ക് വെറും 35 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ബി.ജെ.പി അംഗമായിരുന്ന എ.എസ്.വിനോദ് രാജിവച്ചതിന് തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് കോൺഗ്രസിന് ഒപ്പം ചേർന്ന് സ്വതന്ത്രനെ പിന്തുണച്ചതിന് വിനോദിനും മറ്റൊരു ബി.ജെ.പി അംഗമായ മന്ദിരം രവീന്ദ്രനും എതിരെ ബി.ജെ.പി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിന്റെ നടപടികൾ മുന്നോട്ടു നീങ്ങുമ്പോൾ ആണ് വിനോദ് രാജിവച്ചത്. ആകെയുള്ള 13 സീറ്റിൽ ഇപ്പോൾ എൽ.ഡി.എഫ് : 6, യു.ഡി.എഫ് : 4, ബി.ജെ.പി : 1, സ്വതന്ത്രർ : 2 എന്നിങ്ങനെയാണ് കക്ഷിനില.
ഇൗ വിജയത്തോടെ പഞ്ചായത്ത് ഭരണം കോൺഗ്രസിൽ നിന്ന് എൽ.ഡി.എഫിലേക്ക് മാറിയേക്കാം.
റാന്നി പുതുശേരിമലയിൽ ബി.ജെ.പിക്ക് സീറ്റ് നഷ്ടമായി,
സിറ്റിംഗ് സീറ്റിൽ കിട്ടിയത് 35 വോട്ട്, പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാദ്ധ്യത
റാന്നി പുതുശേരിമല വാർഡ്
ആകെ പോൾ ചെയ്ത വോട്ട് : 610
എൽ.ഡി.എഫ് : 413
യു.ഡി.എഫ് : 162
ബി.ജെ.പി : 35
മല്ലപ്പുഴശ്ശേരിയിൽ എൽ.ഡി.എഫ് വിജയം ഒരു വോട്ടിന്
കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ അശ്വതി പി.നായർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്തതിൽ 201 വോട്ട് സി.പി.ഐ
സ്ഥാനാർത്ഥി അശ്വതിക്കും 200 വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി സുജ കുമാരി വേണാട്ടിനും ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി വത്സലാകുമാരി 106 വോട്ട് നേടി.
സി.പി.ഐ അംഗം ശ്രീരേഖ ഗ്രാമപഞ്ചായത്തിൽ അറിയിക്കാതെ വിദേശ ജോലിക്ക് പോയതിനെ തുടർന്ന് അയോഗ്യയായതോടെയാണ്
ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഗ്രാമപഞ്ചായത്ത് വികസന കാര്യസ്ഥിരം സമതി അദ്ധ്യക്ഷയായിരുന്നു ശ്രീരേഖ നായർ.