പ്രമാടം : പ്രമാടം പഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിത വ്യാപനം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. പനി ബാധിതർ നിരവധി തവണ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും രോഗ മുക്തരായിട്ടില്ല. പനിയ്‌ക്കൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസ തടസവുമാണ് ദിവസങ്ങളായി ഇവരെ അലട്ടുന്നത്. മരുന്ന് കഴിക്കുമ്പോൾ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും കുറവില്ലാതെ തുടരുകയാണ്. പകർച്ചപ്പനിയുമായി തുടർച്ചയായി ചികിത്സ തേടുന്നവർക്ക് കൊവിഡ് പരിശോധന നിർദ്ദേശിക്കാറുണ്ടെങ്കിലും ആളുകൾ വിമുഖ കാണിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പനി ബാധിച്ച് ഇത്രയും ആളുകൾ ചികിത്സ തേടുന്നത് ഈ രണ്ടാഴ്ചയ്ക്കുള്ളിലാണെന്നതും ശ്രദ്ധേയമാണ്. ശ്വാസ തടസം കാരണം ഭൂരി ഭാഗം ആളുകൾക്കും ജോലികൾക്ക് പോകാൻ പോലും കഴിയുന്നില്ല. പനി ബാധിതർ വീടുകളിൽ മുറികളിൽ തന്നെ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് പ്രാവർത്തികമാകാറില്ല. നേരത്തെ നിരവധി കൊവിഡ് മരണങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്ത പ്രദേശമാണ് പ്രമാടം.

ആശങ്കവേണ്ട : ആരോഗ്യ വകുപ്പ്

കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇപ്പോഴത്തെ പകർച്ചപ്പനിക്ക് കാരണം. കനത്ത ചൂടും മഴയും തണുപ്പും മനുഷ്യരുടെ പ്രതിരോധ ശേഷിയിൽ ഏ​റ്റക്കുറച്ചിൽ ഉണ്ടാക്കി. ഇതാണ് പനി പടർന്ന് പിടിക്കാൻ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.