robin

പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. നിയമലംഘനത്തിന് പിഴ അടച്ചതിനെ തുടർന്ന് ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഉടമ ഗിരീഷ് ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം. പരിശോധിക്കുന്നവർക്ക് പൊലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർവാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. നിയമലംഘനങ്ങളുടെ പേരിൽ കനത്ത പിഴയും ചുമത്തിയിരുന്നു. 82,000 രൂപ പിഴ അടച്ചെന്ന് ബസ് നടത്തിപ്പുകാരൻ ഗിരീഷ് പറഞ്ഞു. നാളെ മുതൽ പത്തനംതിട്ട - കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്നും ഗിരീഷ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾക്കെതിരെ റോബിൻ ബസ് ഉടമയുടെ ഹർജി ഹൈക്കോടതിയിൽ അടുത്ത മാസം അഞ്ചിനു വീണ്ടും പരിഗണിക്കും. നേരത്തെ നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയിരുന്നു. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.