ശബരിമല: മണ്ഡലകാലത്തിന് പരിസമാപ്തി കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ശബരിമലയിൽ വൻതിരക്ക്. പമ്പയിൽ തിരക്ക് നിയന്ത്രണാതീതമായതോടെ തീർത്ഥാടകരെ നിലീമല, അപ്പാച്ചിമേട് ശരണപാതയിലേക്ക് കയറാൻ അനുവദിച്ചു. സന്നിധാനത്ത് വലിയനടപ്പന്തലും, ജ്യോതിർ നഗറും ശരംകുത്തിയും ക്യൂ കോംപ്ലക്‌സുകളും മരക്കൂട്ടവും പിന്നിട്ട് തീർത്ഥാടകരുടെ നിര ശബരി പീഠത്തിലേക്ക് നീണ്ടു. ഇതോടെ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കുത്തുകയറ്റത്തിലും ഭക്തരെ തടഞ്ഞു.
നീലിമലയിലും അപ്പാച്ചിമേട് ടോപ്പിലും തീർത്ഥാടകരെ മണിക്കൂറുകളോളം തടഞ്ഞു നിറുത്തുന്നു. തിരക്ക് നിയന്ത്രിക്കാൻ ദുരന്ത നിവാരണ സേനയും ദ്രുത കർമ്മസേനയും സന്നിധാനത്തും പമ്പയിലും ഉണ്ടെങ്കിലും ഇവരുടെ സേവനം ശരണപാതയിൽ ലഭ്യമാക്കുന്നില്ല.
ഇന്നലെ പകൽ വാഹനങ്ങൾ പത്തനംതിട്ട ഇടത്താവളത്തിലും പെരുനാട്, ളാഹ, പ്ലാപ്പള്ളിയിലും എരുമേലി, കണമല, നാറാണംതോട്, ഇലവുങ്കൽ എന്നിവിടങ്ങളിലും മണിക്കൂറുകളോളം തടഞ്ഞു. നിലയ്ക്കലിലും വൻതിരക്കാണ്.
7 ദിവസം; 4,87ലക്ഷം തീർത്ഥാടകർ
കഴിഞ്ഞ തിങ്കൾ മുതൽ ഞായർ വൈകിട്ട് അഞ്ചുവരെ 4,87,665 പേരാണ് ദർശനം നടത്തിയത്.
പരമ്പരാഗത കാനന പാതയിലൂടെ എത്തുന്നവരുടെ എണ്ണം കൂടാതെയുള്ള കണക്കാണിത്. ദിവസം 4,000ലധികംപേർ പരമ്പരാഗത കാനന പാതയിലൂടെ സന്നിധാനത്ത് എത്തുന്നുണ്ട്.
തീർത്ഥാടകരുടെ എണ്ണം
തിങ്കൾ........... 88,054
ചൊവ്വ........... 68,970
ബുധൻ..........69,588
വ്യാഴം.............67,615
വെള്ളി........... 73,200
ശനി................66,281
ഞായർ..........53,957
(വൈകിട്ട് അഞ്ച് വരെ)