
പത്തനംതിട്ട : കൈപ്പട്ടൂർ - തട്ട റോഡിൽ കടവ് വളവിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 63 പേർക്ക് പരിക്ക്. 36 പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും 24 പേർ അടൂർ ജനറൽ ആശുപത്രിയിലും 2 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ റാന്നി ജണ്ടായിക്കൽ സ്വദേശി ബസ് ഡ്രൈവർ ജിജി സ്കറിയ (42) യെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാലിനാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.15ന് ആണ് അപകടം. മുണ്ടക്കയത്ത് നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തിന് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. മുണ്ടക്കയത്തിന് വന്ന ബസിന്റെ ഡ്രൈവർ ആണ് ജിജി.
അമിത വേഗതയെന്ന് യാത്രക്കാർ
കൈപ്പട്ടൂർ ജംഗ്ഷൻ കടന്ന് കയറ്റം കയറി അമിത വേഗത്തിൽ പാഞ്ഞ തിരുവനന്തപുരത്തേക്കുള്ള ബസ് നിയന്ത്രണം തെറ്റുകയായിരുന്നു. എതിരെ എത്തിയ മുണ്ടക്കയം ബസ് അരികിലേക്ക് ഒതുക്കിയെങ്കിലും കൂട്ടിയിടിച്ചു. മുണ്ടക്കയം ബസിൽ ഇരുപതിൽ താഴെ യാത്രക്കാരെ ഉണ്ടായിരുന്നുള്ളൂ. സീറ്റിന്റെ കമ്പിയിലിടിച്ച് യാത്രക്കാരിൽ പലർക്കും മുഖത്തും താടിക്കും കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
സ്റ്റിയറിംഗിനും സീറ്റിനുമിടയിൽ ഇരുപത് മിനിറ്റ്
അപകടത്തെ തുടർന്ന് ഇരുപത് മിനിറ്റോളം ഡ്രൈവർ ജിജി സ്കറിയായുടെ കാൽ സ്റ്റിയറിംഗിനും സീറ്റിനുമിടയിൽ കുടുങ്ങി. വേദനകൊണ്ട് പുളഞ്ഞ ജിജിയെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്.
പത്തനംതിട്ടയിൽ ചികിത്സയിൽ കഴിയുന്നവർ
രവി സജി (38), സജി പാപ്പച്ചൻ (47), ഷെറിൻ പി.ഷാജി , ലില്ലിക്കുട്ടി (50), അരവിന്ദ് (22), ആനന്ദ് (22), അലൻ ജസ്റ്റിൻ (27) , മരിയ മൈക്കിൾ രാജു (59), രാജാമണി രാജൻ (80), സനീഷ് (31), പ്രവീൺ (36), ചന്ദ്രൻ (62), നീതു റോയി (28), അനിലാറോയി (56), അമൃത (18), ആതിര ഓമനക്കുട്ടൻ (29), രമണി (65), പൊന്നമ്മ ടി.ആർ (56), പ്രകാശ് (35), മേഘ്ന (24), ശ്രേയസ് (18), സജി (43), കെ.ശ്രീകുമാർ (55), ഗണേഷ് (47), നിഷാന്ത് മോൻ (36), റെനി മോൾ (29), ശശികുമാർ (70), ജ്യോതികുമാരി (62) , വിശ്വംഭരൻ (63), അലിയാർ കുട്ടി (53), ഡെനീസ് കുട്ടൻ (39), ബിന്ദു (50), ഉഷ (51), സരോജനി (74), മുഷാൽ ഖാഖ് (22), കാർത്തിക് (21), മുത്തൂറ്റ് ആശുപത്രിയിൽ: നിധിമോൾ (34), അവനീഷ് (6).
അപകടം കൈപ്പട്ടൂർ കടവ് വളവിൽ,
ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.15ന്