ചെങ്ങന്നൂർ: പമ്പയാറ്റിൽ കഴിഞ്ഞദിവസം മുങ്ങിമരിച്ച ചെന്നൈ സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ മൃതദേഹങ്ങൾ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും. അയ്യപ്പ ദർശനത്തിന് ശേഷം മടങ്ങിയ ചെന്നൈ ത്യാഗരായ നഗർ സ്വദേശികളായ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയ മന്ത്രി സജി ചെറിയാൻ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കും സർക്കാർ ചിലവിൽ നാട്ടിലെത്തിക്കുന്നതിനും നിർദ്ദേശം നൽകി. തീർത്ഥാടക സംഘത്തിലെ മറ്റുള്ളവരെ മന്ത്രി ആശ്വസിപ്പിച്ചു. അത്യാവശ്യ ചെലവുകൾക്കായി 25000 രൂപ ബന്ധുക്കളെ ഏൽപ്പിച്ചാണ് മന്ത്രി മടങ്ങിയത്. ചെങ്ങന്നൂർ ആർ.ഡി.ഒ, തഹസിൽദാർ, നഗരസഭാ സെക്രട്ടറി, കൗൺസിലർ വി.എസ് സവിത എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങുന്ന അയ്യപ്പഭക്ത ർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ ജാഗ്രതാ നിർദ്ദേശ ബോർഡുകളും ഇരുമ്പുവേലിയും മഹാദേവക്ഷേത്രത്തിനടുത്തുള്ള കടവിൽ ഉണ്ടെങ്കിലും പലപ്പോഴും ഇവയൊക്കെ അവഗണിക്കപ്പെടുന്ന സ്ഥിതിയുണ്ടാകാറുണ്ട്.