test

അടൂർ : കൊവിഡ് പരിശോധനയിൽ പോസിറ്റിവ് ആണെന്ന് തെറ്റായ ഫലം നൽകിയ അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനെതിരെയും തിരുവനന്തപുരം ദേവി സ്‌കാൻസിനെതിരെയും ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ജോർജ് ബേബി, അംഗങ്ങളായ ഷാജിതാബീവി, നിഷാദ് തങ്കപ്പൻ എന്നിവർ നഷ്ടപരിഹാരം നൽകാൻ വിധി പുറപ്പെടുവിച്ചു. കണ്ണംങ്കോട് മംഗലത്തുപുത്തൻ വീട്ടിൽ ലിജോ ചെറിയാൻ ആണ് പരാതിക്കാരൻ. 2021 ൽ വിദേശത്തു പോകാൻ അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിൽ പരിശോധന നടത്തിയതാണ് കേസിലേക്ക് നയച്ചത്. വിമാനത്തിൽ യാത്ര ചെയ്യാൻ, 24 മണിക്കൂറിനുളളിൽ എടുക്കുന്ന കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് അന്ന് ആവശ്യമായിരുന്നു. വിദേശത്ത് ജോലി ശരിയായിരുന്നതിനാൽ ലിജോ ചെറിയാൻ ഒരുമാസമായി വീട്ടിൽ തന്നെ കഴിയുകയായിരുന്നു. 2021മെയ് 17ന് കൊവിഡ് ടെസ്റ്റ് നടത്തുവാനായി ലാബിൽ സാമ്പിൾ നൽകി. 18ന് കൊവിഡ്‌ പോസിറ്റിവ് ആണെന്ന് റിസൾട്ട് ലഭിച്ചു. ഇതിൽ സംശയം തോന്നി അന്നുതന്നെ അടൂർ താലൂക്ക് ആശുപത്രിയിലും, പത്തനംതിട്ട ജില്ലാ ആശുപത്രിയിലും വിണ്ടും പരിശോധന നടത്തിയപ്പോൾ കൊവിഡ് ഇല്ലെന്ന് സർട്ടിഫിക്കേറ്റ് ലഭിച്ചു. അടൂരിലെ മറ്റൊരു സ്വകര്യലാബിലും അന്നു തന്നെ നടത്തിയ പരിശോധനയിലും നെഗറ്റീവായിരുന്നു ഫലം. തെറ്റായ പരിശോധനാഫലം ലഭിച്ചതിനാൽ വിദേശജോലി നഷ്ടപ്പെട്ടതിനൊപ്പം ഫ്ളൈറ്റ് ടിക്കറ്റിന്റെ പൈസയും നഷ്ടമായി. അഭിഭാഷകരായ വി.ആർ.സോജി, ബിജു വർഗീസ് എന്നിവർ മുഖേന ലിജോ ചെറിയാൻ പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മിഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. വിധി അനുസരിച്ച് 1,70,000/ രൂപ 9% പലിശ സഹിതം പരാതിക്കാരന് നൽകണം. കൂടാതെ 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപകോടതി ചെലവു നൽകാൻ കമ്മിഷൻ ഉത്തരവായി.