
ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമലനട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പി. എൻ മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നി പകർന്നു. ഇതിനുശേഷമാണ് തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്. മാളികപ്പുറം മേൽശാന്തി പി.ജി മുരളി മാളികപ്പുറം ശ്രീകോവിലും തുറന്നു. 15നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. വൈകുന്നേരം 5നാണ് അന്ന് നടതുറക്കുക. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15 മുതൽ മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നെള്ളത്തും 16 മുതൽ സന്നിധാനത്ത് പടിപൂജയും ഉണ്ടാകും. 19വരെയാണ് തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള അവസരം. 20 വരെ തീർത്ഥാടകർക്ക് ദർശനം നടത്താം. 21ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി നട അടയ്ക്കും.