1.50 കോടിയുടെ നി‌ർമ്മാണം

കൊട്ടാരക്കര : നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമൊരുങ്ങും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയാക്കി. കെട്ടിടം നിർമ്മിക്കാൻ നിശ്ചയിച്ച ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചുമാറ്റി, നിരപ്പാക്കൽ ജോലികൾ തുടങ്ങിയിട്ടുണ്ട്. തുടർന്ന് ശിലാസ്ഥാപന ചടങ്ങുനടത്തി നിർമ്മാണ ജോലികൾ തുടങ്ങും. പുതുവർഷ ആരംഭത്തിൽ നിർമ്മാണോദ്ഘാടനം നടത്താനാണ് ആലോചന. പഞ്ചായത്തിലെ ആനക്കോട്ടൂർ വാർഡിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഏറെക്കാലമായി ആരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ നിലനിൽക്കുകയാണ്. നൂറുകണക്കിന് രോഗികളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. അവർക്ക് നിന്നുതിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.

കിടത്തി ചികിത്സ തുടങ്ങും

പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതോടെ കിടത്തി ചികിത്സാ സംവിധാനവും തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇതിനായി സർക്കാർ തലത്തിൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ലാബ് സംവിധാനങ്ങളെല്ലാം നേരത്തേ ഒരുക്കിയിരുന്നു. സായാഹ്ന ഒ.പിയും സജ്ജമാണ്.

നിലവിൽ തട്ടിക്കൂട്ട് സംവിധാനം

നെടുവത്തൂർ പഞ്ചായത്തിലെ തേവലപ്പുറത്തിനും ആനക്കോട്ടൂരിനും ഇടയിലായിട്ടാണ് തീർത്തും ഗ്രാമീണാന്തരീക്ഷത്തിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടത്തിലാണ് പ്രവർത്തനം. പലപ്പോഴായി മുൻപോട്ടും പുറകോട്ടുമൊക്കെ ചരിപ്പുകൾ ഇറക്കിയതൊഴിച്ചാൽ മെച്ചപ്പെട്ട കെട്ടിടം ഇവിടെ നിർമ്മിക്കാൻ കഴിഞ്ഞില്ല. ഉപയോഗമില്ലാതെ കാടുമൂടി നശിച്ച കെട്ടിടം ആയുർവേദ വിഭാഗത്തിന് വിട്ടുകൊടുക്കുകയുമുണ്ടായി. ആരോഗ്യ കേന്ദ്രത്തിന് വേണ്ടുവോളം ഭൂമി ഇവിടെയുണ്ട്. പഞ്ചായത്ത് പുതിയ കെട്ടിട നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് മാറ്റി ചെലവിട്ടു. കിടത്തി ചികിത്സാ സംവിധാനം തുടങ്ങുമെന്ന പ്രഖ്യാപനവും വെറുതെയായി. ഇപ്പോൾ പുതിയ കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചതോടെ കിടത്തി ചികിത്സാ സംവിധാനവും പിന്നാലെ എത്തുമെന്നാണ് പ്രതീക്ഷ.

മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കും. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചമാകും. മറ്റ് വികസന പദ്ധതികളും പിന്നാലെ എത്തും.

കെ.എൻ.ബാലഗോപാൽ, മന്ത്രി