15 ശതമാനം വർദ്ധിപ്പിക്കാമെന്ന് തൊഴിലുടമകൾ
30 ശതമാനം വേണമെന്ന് ട്രേഡ് യൂണിയനുകൾ
കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവ് സംബന്ധിച്ച് ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ച മുതലാളിമാരും തൊഴിലാളി സംഘടനാ നേതാക്കളും തമ്മിൽ തർക്കിച്ച് പിരിഞ്ഞു.
ഡിസംബർ ഇരുപതിനകം വീണ്ടും യോഗം ചേരാനും ഡിസംബറിൽ തന്നെ ചർച്ച പൂർത്തിയാക്കാനും ഇന്ന് നടന്ന കാഷ്യൂ ഐ.ആർ.സി യോഗം നിശ്ചയിച്ചു.
15 ശതമാനം കൂലി വർദ്ധനവ് നടപ്പിലാക്കാമെന്ന് വ്യവസായികൾ യോഗത്തിൽ അറിയിച്ചു. എന്നാൽ 30 ശതമാനം കൂലി വർദ്ധനവ് വേണമെന്ന് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷനും, കാപ്പെക്സും തൊഴിലാളികൾക്ക് ന്യായമായ നിലയിൽ കൂലി വർദ്ധിപ്പിച്ച് നൽകണമെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചത്. അടുത്ത യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകണമെന്ന് കാഷ്യു കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും പ്രതിനിധികൾ ആവശ്യപ്പെട്ടു.
യോഗത്തിൽ കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, ബാബു ഉമ്മൻ അൽഫോൺസ് കാഷ്യു, ജയ്‌സൺ ഉമ്മൻ സെന്റ് മേരിസ് കാഷ്യു, അബ്ദുൽസലാം മാർക്ക് കാഷ്യു, ജോബ്രാൻ ജി. വർഗീസ് ലൂർദ് മാതാ കാഷ്യു, ആർ.പ്രതാപൻ വി.എൽ.സി, സതീഷ് കുമാർ രോഹിണി കാഷ്യു, രാജേഷ് ഗംഗ കാഷ്യു, സി.ഐ.ടി.യു പ്രതിനിധികളായ കെ.രാജഗോപാൽ, ബി.തുളസീധരക്കുറുപ്പ്, അഡ്വ. മുരളി മടന്തക്കോട്, ബി. സുചീന്ദ്രൻ, എ.ഐ.ടി.യു.സി പ്രതിനിധികളായ അഡ്വ. ജി. ലാലു, ജി. ബാബു ഐ.എൻ.ടി.യു.സി പ്രതിനിധികളായ അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ, രഘു പാണ്ഡവപുരം, യു.ടി.യു.സി പ്രതിനിധി എ.എ.അസീസ്, ബി.എം.എസ് പ്രതിനിധി ശിവജി സുദർശൻ തുടങ്ങിയവർ പങ്കെടുത്തു.