കൊട്ടാരക്കര: കാൻസർ ചികിത്സയിലെ ഏറ്റവും നൂതനമായ പെറ്റ് സ്കാൻ സംവിധാനം കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും ആരംഭിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ കേരളത്തിലെ പെറ്റ് സ്കാൻ സംവിധാനം ഉള്ളത് ആർ.സി.സിയിലും മലബാർ സ്കാൻ സെന്ററിലുമാണ്, നിരവധി രോഗികൾ പെറ്റ്സ്കാൻ എടുക്കാൻ ഉള്ളതിനാൽ ഈ സെന്ററുകളിൽ പേരു രജിസ്റ്റർ ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. പെറ്റ് സ്കാനിലൂടെ കാൻസർ രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും വ്യക്തമായി അറിയാൻ കഴിയും. ഫുൾ ബോഡി സ്കാൻ ആയതുകൊണ്ട് ശരീരത്തിന്റെ ഏതെല്ലാം ഭാഗത്ത് കാൻസർ ഉണ്ട് എന്നു മനസിലാക്കി ചികിത്സിക്കാൻ കഴിയും. സാമ്പത്തിക ബുദ്ധിമുട്ടുകാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ പലർക്കും സാധിക്കുന്നില്ല. അതിനാൽ കേരളത്തിലെ മുഴുവൻ സർക്കാർ മെഡിക്കൽ കോളജുകളിലും പെറ്റ് സ്കാൻ സംവിധാനം ആരംഭിക്കുവാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ആവശ്യപ്പെട്ടു.