ee
തേവള്ളി പാലത്തിലെ ലൈറ്റുകൾ പ്രകാശിച്ചപ്പോൾ

കൊല്ലം: ഇരുട്ടിലാണ്ട തേവള്ളി പാലത്തിലെ തെരുവ് വിളക്കുകൾ കോർപ്പറേഷൻ അധികൃതർ പ്രകാശിപ്പിച്ചു. ഓലയിൽ കെ.എസ്.ഇ.ബി സെക്ഷനിൽ നിന്നു വൈദ്യുതി എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. പാലത്തിലെ വിളക്കുകൾ പ്രകാശിക്കാത്തതിനെക്കുറിച്ച് 'കേരളകൗമുദി' 13ന് നൽകിയ വാർത്തയെ തുടർന്നാണ് കോർപ്പറേഷന്റെ അടിയന്തിര ഇടപെടൽ ഉണ്ടായത്.

കൊല്ലത്തെ നവകേരള സദസിന് ശേഷം പാലത്തിലെ തെരുവ് വിളക്കുകൾ സ്ഥിരമായി പ്രകാശിപ്പിക്കാനുള്ള കരാറിന്റെ ടെൻഡർ നടപടികൾ സ്വീകരിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. അതുവരെ താത്കാലിക സംവിധാനമെന്നോണം കോർപ്പറേഷൻ നേരിട്ടായിരിക്കും വിളക്കുകൾ പ്രകാശിപ്പിക്കുന്നത്. കോർപ്പറേഷൻ പരിധിയിലെ എല്ലാ പാലങ്ങളിലും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ കരാർ നൽകും.

അണഞ്ഞും തെളിഞ്ഞും മാസങ്ങളായി നാട്ടുകാരെയും യാത്രക്കാരെയു ഒരുപോലെ വട്ടം ചുറ്റിക്കുകയായിരുന്നു പാലത്തിലെ വിളക്കുകൾ. പ്രതിഷേധങ്ങളും വാർത്തകളും ഉണ്ടാവുമ്പോൾ ചെറുതായി അറ്റകുറ്റപ്പണി നടത്തി ഇടയ്ക്കൊന്ന് പ്രകാശിപ്പിക്കും. എല്ലാം തണുക്കുമ്പോൾ പിന്നെയും ആഴ്ചകളോളം പ്രകാശിക്കതിരിക്കും. 19 വൈദ്യുതി വിളക്കുകളാണ് പാലത്തിന്റെ ഇരു വശങ്ങളിലുമായുള്ളത്. നവംബർ 18 നാണ് അവസാനമായി വിളക്കുകൾ പ്രകാശിച്ചത്. ഇതിനിടെ, വിളക്കുകൾ തെളിയിക്കാൻ കരാർ എടുത്ത പരസ്യ ഏജൻസിയുടെ കരാർ കാലാവധി കഴിയുകയും ചെയ്തു.

നായ ഭീഷണി, മാലിന്യം തള്ളൽ

കോർപ്പറേഷനിലെ 5 ഡിവിഷനുകളിലെയും രണ്ട് പഞ്ചായത്തിലെയും ജനങ്ങൾ നഗരത്തിലെത്താൻ ആശ്രയിക്കുന്ന തേവള്ളി പാലം ഇരുട്ടിലാവുന്നത് കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രികർക്കും ഒരേപോലെ ഭീഷണിയായിരുന്നു. ഇരുട്ടിൽ തെരുവ് നായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നത് മൂലമുണ്ടാകുന്ന അപകങ്ങളും പതിവായി. സമീപത്തെ പള്ളിയിലെത്തി മടങ്ങിപ്പോകുന്നവർ പാലത്തിലങ്ങടെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് പലപ്പോഴും അപ്പുറമിപ്പുറം കടക്കുന്നത്. പ്രഭാത സവാരിക്കും മറ്റും പാലത്തിലെത്തുന്നവരും മതിയായ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്.രാത്രിയിൽ അറവുമാല്യം ഉൾപ്പെടെയുള്ളവ ഇവിടെ തള്ളുന്നതും വർദ്ധിച്ചിട്ടുണ്ട്.