കൊട്ടാരക്കര: നവകേരള സദസിനായി കൊട്ടാരക്കരയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമടക്കം കൊട്ടാരക്കരയിലെത്തി. പത്തനംതിട്ടയിലെ ചടങ്ങുകൾ പൂർത്തിയാക്കി സംഘം ജില്ലാ അതിർത്തിയായ ഏനാത്ത് എത്തിയപ്പോൾ മുതൽ സ്വീകരണ പരിപാടികൾക്ക് അനൗദ്യോഗിക തുടക്കമായി. വൻ സുരക്ഷാ സംവിധാനങ്ങൾ പട്ടണത്തിലാകെ ഒരുക്കിയിട്ടുണ്ട്.
പുലമൺ ജൂബിലി മന്ദിരത്തിൽ
ഇന്നലെ നഗരസഭയുടെ നേതൃത്വത്തിൽ കൂറ്റൻ നക്ഷത്രം സ്ഥാപിച്ചതടക്കം വലിയ ഒരുക്കങ്ങളാണ് പട്ടണം നിറയെ നടത്തിയിട്ടുള്ളത്. പകൽ മഴയുണ്ടായിരുന്നെങ്കിലും ഒരുക്കങ്ങൾക്ക് കുറവുണ്ടാക്കിയില്ല. സന്ധ്യയോടെ വർണ ബൾബുകൾ മിന്നിത്തിളങ്ങി. നവകേരള സദസിനായി 24,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് പുലമൺ ജൂബിലി മന്ദിരത്തോട് ചേർന്ന മൈതാനത്ത് തയ്യാറായിട്ടുള്ളത്. മഴ പ്രതീക്ഷിച്ചുകൊണ്ടുള്ള കരുതൽ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. മഴയോ മറ്റ് തടസങ്ങളോ ഇല്ലായെങ്കിൽ മുഖ്യമന്ത്രി എം.സി റോഡിൽ ഇറങ്ങി ജൂബിലി മന്ദിരത്തിലൊരുക്കുന്ന വിശാലമായ പന്തലിലേക്ക് നടന്നെത്തുമെന്നാണ് പ്രതീക്ഷ. വാദ്യ മേളങ്ങളും മുത്തുക്കുടകളുമടക്കം സ്വീകരണത്തിനായി സജ്ജമാക്കുന്നുണ്ട്.
കുന്നത്തൂരിലേക്ക് പ്രയാണം
രാവിലെ പ്രഭാതയോഗം ചേരുന്നതും ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിലാണ്. 8.45ന് ക്ഷണിക്കപ്പെട്ട ഇരുന്നൂറ് പേരും ഓഡിറ്റോറിയത്തിനുള്ളിൽ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, കുന്നത്തൂർ നിയോജക മണ്ഡലങ്ങളിൽ നിന്നായി 50 പേരെ വീതമാണ് കത്തുനൽകി ക്ഷണിച്ചിട്ടുള്ളത്. 9ന് മുഖ്യമന്ത്രിയെത്തിയാലുടൻ യോഗം തുടങ്ങും. പ്രഭാത ഭക്ഷണത്തിനും വിപുലമായ ക്രമീകരണം ഇവിടെ നടത്തിയിട്ടുണ്ട്. യോഗത്തിന് ശേഷം വാർത്താസമ്മേളനവും നടത്തിയിട്ടാണ് മുഖ്യമന്ത്രിയും സംഘവും പത്തനാപുരത്തേക്കുള്ള പ്രയാണം ആരംഭിക്കുക. പത്തനാപുരം, പുനലൂർ നവകേരള സദസുകൾക്ക് ശേഷം വൈകിട്ട് നാലിന് സംഘം കൊട്ടാരക്കരയിൽ വീണ്ടുമെത്തും. കൊട്ടാരക്കരയിൽ ഇരുപതിനായിരം ആളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇവരുമായി സംവദിച്ചശേഷം കുന്നത്തൂരിലേക്ക് പ്രയാണം നടത്തും.
കഥകളിരൂപം നൽകും
കഥകളിയുടെ നാടെന്ന ഖ്യാതിയുള്ള കൊട്ടാരക്കരയിലെത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഥകളിയുടെ ചെറു ശില്പങ്ങളാണ് ഉപഹാരമായി നൽകുന്നത്.