photo
കെ.ബി.ഗണേശ് കുമാർ തന്റെ ക്വാളിസ് കാറിന്റെ ചെറുപതിപ്പുകളുമായി

വീടു നിറയെ കളിപ്പാട്ട വണ്ടികളുടെ ശേഖരം

കൊല്ലം:ഗതാഗത മന്ത്രിയാകാനൊരുങ്ങുന്ന കെ.ബി.ഗണേശ് കുമാറിന്റെ വീട്ടിൽ നൂറുകണക്കിന് മിനിയേച്ചർ വാഹനങ്ങൾ. ബസും കാറും തുടങ്ങി ട്രെയിനും ഹെലികോപ്റ്ററും വരെ. എല്ലാം കളിപ്പാട്ടങ്ങൾ !

കുട്ടിക്കാലം മുതൽ കളിപ്പാട്ട വണ്ടികളോട് ഗണേശിന് വലിയ കമ്പമാണ്. അച്ഛൻ ആർ.ബാലകൃഷ്ണ പിള്ള എം.പിയായിരിക്കെ ഡൽഹിയിൽ നിന്ന് മടങ്ങുമ്പോൾ അമ്മ വത്സല ബാലകൃഷ്ണൻ ഗണേശിന് സമ്മാനമായി വാങ്ങിക്കൊണ്ടുവന്ന ചെറിയ കാറുൾപ്പെടെ നിധിപോലെ സൂക്ഷിക്കുന്നുണ്ട്.

പത്ത് വർഷം മുൻപ് ഒന്നര ലക്ഷം രൂപ മുടക്കി വാങ്ങിയ മിനി ഹെലികോപ്ടർ മെഥനോൾ ഒഴിച്ച് പറപ്പിക്കാം. ഇതിന് റിമോട്ട് കൺട്രോളുണ്ട്. ഇതേ മോഡലിൽ ഒരെണ്ണമുണ്ടായിരുന്നത് പറപ്പിക്കുന്നതിനിടെ തകർന്നു. അതുകൊണ്ട് ഇപ്പോഴുള്ളത് പറപ്പിക്കാൻ മനസുവരുന്നില്ലെന്ന് ഗണേശ് കുമാർ . അമ്മ കിടന്ന മുറിയിലാണ് കളിക്കോപ്പുകൾ സജ്ജീകരിച്ചിട്ടുള്ളത്. ടൈലിട്ട തറയിലാണ് റെയി​ൽപാത. റിമോട്ട് അമർത്തിയാൽ കൂകിപ്പാഞ്ഞ് ട്രെയി​നെത്തും. ലോറി, കെ.എസ്.ആർ.ടി.സി ബസ്, ട്രാക്ടർ, ജീപ്പ്, കപ്പൽ, ബോട്ട്, ബുള്ളറ്റ്, വിവിധ കാറുകൾ ...

പിള്ളയ്ക്ക് പ്രി​യം പേനകൾ

ആർ.ബാലകൃഷ്ണ പിള്ളയ്‌ക്ക് പേനകളോടായിരുന്നു കമ്പം. വിദേശ രാജ്യങ്ങളി​ലേതടക്കം പേനകളുടെ വലിയ ശേഖരം. ഗണേശി​നും പേന ശേഖരമുണ്ട്. എങ്കിലും കളിപ്പാട്ടങ്ങളോടാണ് കമ്പം. ഏത് നാട്ടിൽ പോയാലും ഒരു കളിപ്പാട്ട വണ്ടി വാങ്ങും. സമ്മാനമായി കിട്ടിയവയും ധാരാളം. ഗണേശ് കുമാറിന്റെ നീല ക്വാളിസിന്റെ ചെറു പതിപ്പ് പത്തനാപുരം കുണ്ടറയം സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയും വെട്ടിക്കവലയുള്ള യുവാവും നിർമ്മിച്ച് സമ്മാനിച്ചിട്ടുണ്ട്.

കളിപ്പാട്ട വാഹനങ്ങൾ പണ്ടേ വലിയ ഹരമാണ്. ഒരിക്കൽ അമ്മ തന്ന ചുവന്ന ട്രാക്ടർ മോഷണം പോയി. ഒരുപാടുനാൾ വലിയ സങ്കടമായിരുന്നു. അതേ പോലൊരെണ്ണം ജർമ്മനിയിൽ നിന്നു വന്ന സുഹൃത്ത് തന്നപ്പോഴാണ് സങ്കടം മാറിയത്. പേനയുടെ ശേഖരമുണ്ട്. ആനക്കമ്പവുമുണ്ട്. കളി​പ്പാട്ട വാഹനങ്ങൾ കിട്ടിയാൽ അത് ഓടിച്ച് കാണാതെ ഉറക്കം വരില്ല.

കെ.ബി.ഗണേശ് കുമാർ