gandhibvahan-

രണ്ടു വർഷത്തി​നുള്ളി​ൽ പൂർത്തി​യാക്കും

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്കായി പ്രമുഖ വ്യവസായി എം.എ. യൂസഫലി നിർമ്മിച്ചുനൽകുന്ന മൂന്നു നി​ല മന്ദിരത്തിന് ക്രിസ്മസ് ദിനത്തിൽ ശിലയിട്ടു. ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടൻ ടി.പി. മാധവനടക്കം മുതിർന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ യൂസഫലിയാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്.

മാതാപിതാക്കളെ സ്‌​നേഹിക്കണം, സംരക്ഷിക്കണം എന്നാണ് എല്ലാ മതഗ്രന്ഥങ്ങളും വ്യക്തമാക്കുന്നതെന്ന് യൂസഫലി​ പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ അച്ഛനമ്മമാരെ നിർദ്ദാക്ഷണ്യം ഉപേക്ഷിച്ചുകളയുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. 016 ആഗസ്തിലാണ് താൻ ആദ്യമായി ഗാന്ധിഭവൻ സന്ദർശിക്കുന്നത്. അന്ന് ഇവിടത്തെ അമ്മമാരുമായി സംസാരിച്ചപ്പോൾ മനസ് വല്ലാതെ വേദനിച്ചു. അവരെയോർത്ത് പല രാത്രികളിലും ഉറങ്ങാനായില്ല.ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. ഒറ്റപ്പെട്ടുപോകുന്നവർ ജീവിതസായന്തനത്തിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനിൽ ഇത്തരം സഹായങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിലാസ്ഥാപന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റനാഷണൽ കമ്മ്യൂണിക്കേഷൻ മാനേജർ വി. നന്ദകുമാർ, ചീഫ് എൻജി​നീയർ ബാബു വർഗ്ഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തിൽ, യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് ഷഢാനന്ദൻ, മീഡിയ കോ​ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവരും പങ്കെടുത്തു. ഗാന്ധിഭവനിലെ അമ്മമാർക്കും അച്ഛന്മാർക്കുമൊപ്പം കേക്കു മുറിച്ച് ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നശേഷമാണ് യൂസഫലി മടങ്ങിയത്.

അത്യാധുനി​ക സൗകര്യങ്ങൾ

ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാർക്ക് താമസിക്കാൻ 15 കോടിയിലധികം മുടക്കി യൂസഫലി നിർമ്മിച്ചുനൽകിയ ബഹുനില മന്ദിരത്തിനു സമീപത്താണ് പുതിയ കെട്ടിടം ഉയരുന്നത്. മുന്നൂറോളം അന്തേവാസികൾക്ക് അത്യന്താധുനിക സൗകര്യങ്ങളോടെ താമസിക്കാൻ സംവിധാനങ്ങളൊരുക്കുന്ന കെട്ടിടം പൂർത്തിയാകുമ്പോൾ 20 കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ. മന്ദി​രത്തി​ന്റെ ഏറ്റവും മുകളിൽ 700 പേർക്ക് ഇരിക്കാവുന്ന പ്രാർത്ഥനാ ഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷ സംവിധാനങ്ങൾ, പ്രത്യേക പരിചരണവിഭാഗങ്ങൾ, ഫാർമസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാൾ, ‌ലി​ഫ്റ്റുകൾ, പ്രത്യേകം പ്രാർത്ഥനാമുറികൾ, ഡോക്ടർമാരുടെ പരിശോധനാ മുറികൾ, ആധുനിക ശൗചാലയ ബ്ലോക്കുകൾ, മാലിന്യസംസ്​കരണ സംവിധാനങ്ങൾ, ഓഫീസുകൾ, കിടക്കകൾ, ഫർണീച്ചറുകൾ എന്നിവ അടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കി സമ്മാനിക്കുമെന്ന് യൂസഫലി പറഞ്ഞു.

7 ഏക്കർ വസ്തു വാങ്ങും

കെട്ടിടങ്ങൾ നിർമ്മിച്ചുനൽകുന്നത് കൂടാതെ ഏഴു വർഷത്തിനിടെ പല ഘട്ടങ്ങളിലായി എട്ടു കോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നൽകിയിട്ടുണ്ട്. ഗാന്ധിഭവനിലെയും കേരളത്തിലുടനീളമുള്ള ഇരുപത് ശാഖകളിലെയും അന്തേവാസികൾക്ക് അന്നദാനത്തിനു പുറമെ, പുതിയ മന്ദിരത്തോട് ചേർന്ന് ഏഴ് ഏക്കറിലധികം വസ്തു വാങ്ങാനാണ് ഈ തുക ചെലവിട്ടതെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. ഗാന്ധിഭവനിലെ സ്ഥലപരിമിതിക്ക് ഇതോടെ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.