പടിഞ്ഞാറെ കല്ലട: സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾക്ക് ജനുവരി 1 മുതൽ ഇന്ധനം നൽകില്ലെന്ന് പൊതുമേഖല പമ്പുടമകൾ. ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് ജനറൽ സെക്രട്ടറി സഫ അഷ്റഫാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത് .പൊലീസ് വാഹനങ്ങൾ ഒരു പമ്പിന് 4 മുതൽ 10 ലക്ഷം രൂപ വരെ ഇന്ധനം വാങ്ങിയ ഇനത്തിൽ ഡീലർമാർക്ക് നൽകാനുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജ ഇന്ധനക്കടത്തും സ്വകാര്യ പമ്പുകളുടെ കടന്നു കയറ്റവും മൂലം പ്രതിസന്ധിയിലായ പൊതുമേഖല പെട്രോൾ പമ്പുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് .ഈ സാഹചര്യത്തിൽ പൊലീസ് വാഹനങ്ങൾക്ക് ഇനിയും കടം നൽകാനാകില്ലെന്ന് പമ്പുടമകൾ പറയുന്നു. ആവശ്യമുന്നയിച്ച് പമ്പുടമകൾ ചീഫ് സെക്രട്ടറിയ്ക്കും ഡി.ജി.പിയ്ക്കും കത്ത് നൽകി.കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനുവരി 1 മുതൽ പൊലീസ് ജീപ്പുകളുടെ പ്രവർത്തനം താറുമാറാകുന്ന അവസ്ഥയാണ്.