
പത്തനാപുരം: പ്രൊഫഷണൽ നാടകരംഗത്ത് ഗായകൻ, നടൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ആലപ്പി ബെന്നി (ബെന്നി ഫെർണാണ്ടസ്-72) അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ അന്തേവാസിയായി കഴിയവേ പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങൾ ബാധിച്ച് അവശനിലയിലായ ബെന്നിയെ രണ്ടാഴ്ച മുമ്പാണ് പരിചയക്കാർ ഗാന്ധിഭവനിലെത്തിച്ചത്.
റോബർട്ട് ഫെർണാണ്ടസ്, ജയിൻ ദമ്പതികളുടെ മകനായി ആലപ്പുഴയിലെ പൂങ്കാവിൽ ജനിച്ച ബെന്നി പിതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാർമോണിയവും പരിശീലിച്ചത്. തുടർന്ന് നിരവധി ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. വി. സാംബശിവന്റെ സംഘത്തിൽ ഹാർമോണിസ്റ്റായി കഥാപ്രസംഗ വേദികളിലെത്തിയ ബെന്നി എം.എസ്. ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തും പ്രവർത്തിച്ചു. എം.ജി. സോമൻ, ബ്രഹ്മാനന്ദൻ തുടങ്ങിയവർക്കൊപ്പം തോപ്പിൽ രാമചന്ദ്രൻപിള്ളയുടെ കായംകുളം കേരള തീയേറ്റേഴ്സിലൂടെയാണ് നാടകരംഗത്തെത്തിയത്. പിന്നീട് സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിൾ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ സമിതികളിലൂടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ചു. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ് നാടകഗാനരംഗത്തേക്ക് ബെന്നിയെ കൈപിടിച്ചു കയറ്റിയത്.
1996 മാർച്ച് 10 നുണ്ടായ അപകടമാണ് ബെന്നിയുടെ ജീവിതം താറുമാറാക്കിയത്. തിരുവനന്തപുരം നെടുമങ്ങാട്ട് നാടകം കഴിഞ്ഞ് കൊല്ലത്തേക്ക് വരുന്നതിനിടെ കൊട്ടിയം മേവറത്തുവച്ച് നാടകവണ്ടി ബസുമായി കൂട്ടിയിടിച്ചു. ബെന്നിയുടെ ഇടതുകാൽ മുട്ടിനോട് ചേർത്തു മുറിച്ചുമാറ്റേണ്ടിവന്നു. ഇതോടെ നാടകവേദിയോട് എന്നെന്നേക്കുമായി വിടപറഞ്ഞു. തുടർന്ന് ഭക്തിസംഗീത മേഖലയിലേക്ക് തിരിഞ്ഞു. അഞ്ഞൂറോളം ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് സംഗീതം പകർന്നു. നൂറിലധികം നാടകഗാനങ്ങൾക്കും ക്രിസ്തീയ ഭക്തിഗാനങ്ങളുൾപ്പെടെ നിരവധി ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചു. നടൻ മോഹൻലാൽ ആദ്യമായി പാടിയ ക്രിസ്തീയ ഭക്തിഗാനം ബെന്നിയുടേതാണ്. സംഗീത സംവിധായകനായ ശരത്ത് ഉൾപ്പെടെ നിരവധി പ്രമുഖർ ബെന്നിയുടെ ശിഷ്യന്മാരാണ്.
കഴിഞ്ഞ 14 ന് അഡ്വ. എ.എം. ആരിഫ് എന.പിയുടെ ശുപാർശ കത്തുമായാണ് അവശനിലയിൽ ആലപ്പി ബെന്നിയെ ഗാന്ധിഭവനി ലെത്തിക്കുന്നത്. വലതുകാലിന്റെയും സ്വാധീനം നഷ്ടപ്പെട്ടിരുന്നു. രോഗനില വഷളായതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.