തൃപ്രയാർ: നാട്ടിക നിയോജകമണ്ഡലം നവകേരള സദസ് ചൊവ്വാഴ്ച. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തെ മൈതാനത്ത് വച്ച് ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സദസ് സംഘടിപ്പിച്ചിട്ടുള്ളത്. സംരംഭം വിജയകരമാക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സി.സി. മുകുന്ദൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2500 ഓളം വളണ്ടിയർമാർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേദിയിലും പരിസരങ്ങളിലുമായുണ്ടാകും. പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് കൂട്ടയോട്ടവും വനിതകളുടെ മോട്ടോർ വാഹനറാലിയും നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് എടമുട്ടം സെന്റർ മുതൽ തളിക്കുളം വരെയാണ് കൂട്ടയോട്ടം. വൈകിട്ട് 4ന് വനിതകളുടെ മോട്ടോർ വാഹനറാലി വേദിയിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വേദിക്ക് സമീപം പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കും. 20 കൗണ്ടറുകളാണ് ഇതിനായി എർപ്പെടുത്തിയിട്ടുള്ളത്. വനിതകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമായി പ്രത്യേക കൗണ്ടറുകളുണ്ടാകും. രാവിലെ തൃശൂരിൽ നടക്കുന്ന പ്രഭാത ചർച്ചയിൽ നാട്ടികയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേർ പങ്കെടുക്കുമെന്ന് എം.എൽ.എ പറഞ്ഞു. നവകേരള സദസിന് മുമ്പായി വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് രണ്ടിന് മേളകുലപതി പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന മേളം ഉണ്ടാകും. നവകേരള സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, സംഘാടക സമിതി കൺവീനർ ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ, കെ.എം. ജയദേവൻ എന്നിവരും എം.എൽ.എയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.