
കൊടുങ്ങല്ലൂർ: ലഹരി ഉപയോഗ വസ്തുക്കൾ വാങ്ങാനായി പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കൗമാര സംഘത്തിലെ കൂടുതൽ പ്രതികൾ അറസ്റ്റിൽ. വീട് കുത്തിപ്പൊളിച്ചു വിലകൂടിയ വാച്ചും വീട്ടുപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിച്ച കേസിലെ പ്രതികളായ പറവൂർ കൈതാരം കോട്ടുവള്ളി ചെറുപറമ്പ് വീട്ടിൽ ഭഗവാൻ എന്നു വിളിക്കുന്ന ശരത്ത് (19), കോട്ടുവള്ളി കൊരണി പറമ്പിൽ വീട്ടിൽ ജിതിൻ (19) എന്നിവരാണ് അറസ്റ്റിലായത്. ശൃംഗപുരം ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന് പടിഞ്ഞാറുള്ള ജിബി നിലയം വീട്ടിൽ ജയരാജൻ ഭാര്യ ഭാഗ്യലക്ഷ്മിയുടെ രണ്ട് മാസമായി പൂട്ടിക്കിടന്ന വീട് കുത്തിപൊളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ പ്രതികളായ അഞ്ച് യുവാക്കൾ നേരത്തേ അറസ്റ്റിലായി.