തൃശൂർ: സ്വന്തം ഭൂമിയെന്ന ഒളകര ആദിവാസി കോളനിയിലെ 44 കുടുംബങ്ങളുടെ രണ്ടര പതിറ്റാണ്ടിലെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. തൃശൂർ ദാസ് കോണ്ടിനെന്റിൽ നടന്ന നവകേരള സദസ് പ്രഭാത വേദിയിൽ തങ്ങളുടെ ഭൂമി പ്രശ്‌നം ഊരുമൂപ്പത്തി മാധവി മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. കോളനി നിവാസികൾക്ക് വനാവകാശ പ്രകാരം ഭൂമി ലഭ്യമാക്കുന്ന നടപടി അന്തിമഘട്ടത്തിലാണെന്നും സർവേ പൂർത്തീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പു നൽകി. റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ഒളകരയിലെ കുടുംബങ്ങൾക്ക് ഭൂമിക്കുള്ള നടപടി സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പും ലഭിച്ചതോടെ കോളനി നിവാസികൾക്ക് ആശ്വാസമായി.