1

കൊടുങ്ങല്ലൂർ: കേരളം സ്വന്തം നാടാണെന്നും, തകർക്കാൻ ആരു വിചാരിച്ചാലും നടക്കില്ലെന്നുമുളള സന്ദേശമാണ് നവകേരള സദസിൽ ഒഴുകിയെത്തുന്ന പതിനായിരങ്ങൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾ ഒന്നിച്ച് കേരളം നേരിടുന്ന പ്രശ്‌നത്തെ കാണണം, പിന്തുണ നൽകണം. ഏതുതരത്തിലുള്ള കുൽസിത പ്രവൃത്തി ഉണ്ടായാലും മുന്നോട്ടുപോകും. നമ്മുടെ നാട് കാലികമാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം. ഓരോ മേഖലയിലും ഓരോ രംഗത്തും നമുക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അതു സങ്കുചിതമായ കക്ഷിരാഷ്ട്രീയമല്ല, നാടിന് വേണ്ടിയാണ്. നവകേരളത്തെ ലോകത്തിലെ വികസിത മദ്ധ്യവരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കുന്നതിനാണ്. പ്രതിസന്ധികൾക്കിടയിലും നാം മുന്നേറുകയാണ്. തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ആഭ്യന്തര വരുമാനവും പ്രതിശീർഷവരുമാനവും കൂടി. നമ്മുടെ തന്നെ പ്രവൃത്തികളിലൂടെ ആഭ്യന്തരവരുമാനം വർദ്ധിപ്പിക്കാനായെങ്കിലും വിഷമിപ്പിക്കുന്നത് കേന്ദ്രത്തിന്റെ നിസഹകരണമാണ്. നവകേരള സദസിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തം കണ്ടപ്പോൾ ഇതിന് മാറ്റമുണ്ടായി. ഒന്നിനൊന്ന് മെച്ചപ്പെട്ട ജനാവലിയാണ് ഓരോ നവകേരള സദസിലും എത്തുന്നത്.
കേരളം നേരിടുന്ന പ്രശ്‌നങ്ങൾ ജനങ്ങളുടെ സമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസ് ലക്ഷ്യമിട്ടത്. എന്നാൽ ജനങ്ങൾ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ബോധമുള്ളവരാണെന്നാണ് ഈ സദസിൽ പങ്കെടുക്കുന്ന പതിനായിരങ്ങൾ കാണിച്ചുതരുന്നത്. നവകേരള സദസ് പ്രഖ്യാപിച്ചപ്പോൾ ബഹിഷ്‌കരിക്കുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. എന്തിനാണ് ബഹിഷ്‌കരണം എന്ന് അവർക്കുപോലും അറിയില്ല. എന്നാൽ എല്ലാ സദസിലും എല്ലാ അഭിപ്രായക്കാരും വരുകയാണ്. ഒരു കക്ഷി, മതഭേദവും ബാധിച്ചിട്ടില്ല. എന്റെ നാട് കൂടുതൽ നല്ല നിലയിൽ പോകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന്റെ തെളിവാണ് മഹാസംഗമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സദസ്സിൽ അദ്ധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, കെ.പി. രാജൻ, നിഷ അജിതൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം അഹമ്മദ്, കെ.എസ്. ജയ, സുഗത ശശിധരൻ, മഞ്ജുള അരുണൻ, നിയോജകമണ്ഡലം ജനറൽ കൺവീനർ എം.എം ജോവിൻ എന്നിവർ പങ്കെടുത്തു.