പെരിങ്ങോട്ടുകര: ഡോക്ടറായും സിനിമാ നടനായും മനുഷ്യാവകാശ പ്രവർത്തകനായും വിലസിയിരുന്ന യുവാവിന്റെ നേതൃത്വത്തിൽ റെസ്റ്റോറന്റിൽ വ്യാജമദ്യനിർമ്മാണവും വില്പനയും നടത്തിവന്ന ആറംഗ സംഘം അറസ്റ്റിൽ. ഇരിങ്ങാലക്കുട മുരിയാട് സ്വദേശി ഡോ.അനൂപ് കുമാർ (44),തൃശൂർ കല്ലൂർ സ്വദേശി താഴത്തുകുന്നേൽ സെറിൻ ടി.മാത്യു(37), കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ.ഗോമസ്(44), കോട്ടയം സ്വദേശികളായ കെ.വി.റെജി (55), അച്ഛൻകുന്നുവീട്ടിൽ റോബിൻ (47), ചിറയ്ക്കൽ സ്വദേശി പണിക്കശ്ശേരി പ്രജീഷ് (34) എന്നിവരാണ് പിടിയിലായത്. കരുവാൻകുളത്ത് റെസ്റ്റോറന്റ് വളപ്പിൽ നിന്ന് 1072 ലിറ്റർ വ്യാജമദ്യം എക്‌സൈസ് പിടികൂടി. ഇവരിൽ നിന്നു നിരവധി വ്യാജ ഐ.ഡി കാർഡും, എയർ പിസ്റ്റളും പിടിച്ചെടുത്തു. ഒരു മാസം മുമ്പാണ് റെസ്റ്റോറന്റ് വാടകയ്ക്കെടുത്ത് സംഘം പ്രവർത്തനം തുടങ്ങിയത്.ഹോട്ടലിന് പിറകിൽ രണ്ട് കാറിൽ നിന്നാണ് 16 കേയ്‌സ് വിദേശ മദ്യം കണ്ടെത്തിയത്. മാക്ഡവൽ ബ്രാൻഡിന്റെ സ്റ്റിക്കർ പതിച്ചാണ് വ്യാജമദ്യം വിൽപ്പന നടത്തിയിരുന്നത്. കേരളം മുഴുവൻ വിതരണ ശൃംഖലയുള്ള വ്യാജമദ്യ നിർമ്മാണ കേന്ദ്രമാണിത്.

33 ലിറ്ററിന്റെ 12 കന്നാസിലും 23 ലിറ്ററിന്റെ 20 ബോട്ടിലിലും അര ലിറ്ററിന്റെ 432 കുപ്പിയിലുമായി സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത്.എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ്, തൃശൂർ സർക്കിൾ, ചേർപ്പ് റേഞ്ച് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

സി.ഐ അശോക് കുമാർ , ഇൻസ്‌പെക്ടർ മുരുകദാസ്, കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ കെ.എം.സജീവ്, ടി.ജി.മോഹനൻ, കൃഷ്ണപ്രസാദ്, എം.എസ്.സുധീർ കുമാർ, പി.ബി.സിജോമോൻ, ടി.ആർ.സുനിൽകുമാർ, അനീഷ്, പി.വി.വിശാൽ, ടി.എസ്.സനീഷ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കാരുണ്യപ്രവർത്തനം

മറയാക്കി മദ്യവില്പന

ബംഗളൂരുവിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയെന്നാണ് അനൂപ് നാട്ടിൽ പറഞ്ഞിരുന്നത്. ബംഗളൂരുവിൽ നിന്നു സ്പിരിറ്റ് കൊണ്ടുവന്നാണ് വ്യാജമദ്യം നിർമ്മിച്ചിരുന്നത്. മനുഷ്യാവകാശ പ്രവർത്തകനും കാരുണ്യ പ്രവർത്തകനുമെല്ലാമായി അനൂപ് നാട്ടുകാരുടെ വിശ്വാസം നേടിയിരുന്നു.

ചികിത്സയ്ക്കും മറ്റും ധനസഹായം നൽകിയാണ് ആളുകളെ കൈയിലെടുത്തിരുന്നത്. വാഹന പരിശോധന ഉണ്ടായാൽ ഡോക്ടറുടെ ഐ.ഡി കാർഡും മനുഷ്യാവകാശ പ്രവർത്തകന്റെ ഐ.ഡി കാർഡും കാണിച്ചു രക്ഷപ്പെടുകയാണ് പതിവ്.