തൃശൂർ: ജില്ലയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ഇലക്ടോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) ഡെമോൺസ്‌ട്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. കലക്ടറേറ്റിൽ സജ്ജമാക്കിയ ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്റർ കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.
2024 ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കിടയിൽ വോട്ടിംഗ് മെഷീൻ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും മെഷീനുകളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഇതോടൊപ്പം താലൂക്ക് ഇലക്‌ഷൻ വിഭാഗങ്ങളിലും എല്ലാ ഉപവരണാധികാരികളുടെ ഓഫീസുകളിലും ഇ.വി.എം സെന്റർ സ്ഥാപിച്ചിട്ടുണ്ട്. സെന്ററിലെത്തി പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സംശയങ്ങൾ ദുരീകരിക്കാം, പരീക്ഷണ വോട്ട് രേഖപ്പെടുത്താം.
ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ വി.ആർ കൃഷ്ണതേജ അറിയിച്ചു. അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, ഉപവരണാധികാരികളായ വിഭൂഷണൻ, പാർവതി ദേവി, യമുനാദേവി, ഷീബ തുടങ്ങിയവർ പങ്കെടുത്തു.
കളക്ടറേറ്റിൽ എത്തുന്നവർക്ക് വോട്ട് ചെയ്യുന്നതിന്റെ മാതൃക പരിചയപ്പെടുത്തുകയും സംശയങ്ങൾ ദൂരീകരിക്കുകയുമാണ് ലക്ഷ്യം.
- വി.ആർ. കൃഷ്ണതേജ, കളക്ടർ