
തൃപ്രയാർ : ജനസേവനത്തിന് ലഭിക്കുന്ന പ്രതിഫലം ജനങ്ങൾക്ക് തിരികെ നൽകുകയാണ് തളിക്കുളം ബ്‌ളോക്ക് പഞ്ചായത്തംഗം ഭഗീഷ് പൂരാടൻ (42). തിരഞ്ഞടുക്കപെട്ട് മൂന്ന് വർഷം കഴിയുമ്പോഴും തനിക്ക് ലഭിച്ച ഓണറേറിയമെല്ലാം സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ക്ഷേമത്തിനായി ചെലവഴിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടലങ്ങാടി ഡിവിഷനിലെ ജന പ്രതിനിധിയാണ് ഭഗീഷ് പൂരാടൻ. അവശത അനുഭവിക്കുന്നവർ, പാർശ്വവത്കരിക്കപെട്ടവർ, സന്നദ്ധ സംഘടനകൾ, മാറാരോഗം ബാധിച്ചവർ, ഹൃദ്രോഗികൾ എന്നിവർക്കാണ് സഹായം നൽകിയത്. ഇതുവരെയായി 36 ഓണറേറിയത്തിലൂടെ മൂന്നര ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. തിരഞ്ഞെടുപ്പിന് നിൽക്കുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് നിറവേറ്റിയതെന്ന് ഭഗീഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിൽ കിട്ടുന്ന സിറ്റിംഗ് ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും പൊതു ജന സേവനത്തിനാണ് ചെലവഴിക്കുന്നത്. ചെറുപ്പം മുതലേ സാമൂഹ്യ പ്രവർത്തനത്തിൽ ഇടപെട്ടിരുന്നയാളാണ് ഭഗീഷ്. ഉപജീവനത്തിനായി യു.എ.ഇയിലെത്തിയപ്പോൾ അവിടെയും ജനസേവനം തുടർന്നു. ഗൾഫിൽ മരിച്ച നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നേതൃത്വം നൽകി. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞടുപ്പിൽ സി.പി.എം കാലങ്ങളായി കൈവശം വച്ച പട്ടലങ്ങാടി ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച് വിജയിച്ചു. പ്രളയത്തിൽ പുള്ള് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വഞ്ചിയിൽ പോയി രക്ഷാ പ്രവർത്തനത്തിനും നേതൃത്വം നൽകി. ശബരിമല പ്രക്ഷോഭത്തിൽ രണ്ടാം പ്രതിയായി ജയിൽ വാസമനുഷ്ഠിച്ചു. ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ്. ഭാര്യ: ശ്രുതി മക്കൾ : ഹരി വർദ്ധൻ, ഋതിക.