
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആന തറവാട്ടിലെ മുത്തശ്ശി പിടിയാന നന്ദിനിയുടെ ഉറക്കം ഇനി റബ്ബർ മെത്തയിൽ. ആനത്താവളത്തിലെ നന്ദിനിയുടെ കെട്ടുതറിയിൽ പൂർണമായും റബ്ബർ മെത്ത വിരിച്ചു. കോൺക്രീറ്റ് തിട്ടയും ഉയർത്തി. പാദരോഗത്തിൽ നിന്ന് രക്ഷനേടാനായാണ് റബ്ബർമെത്ത ഒരുക്കിയത്. പാദരോഗമുള്ള ദേവസ്വത്തിലെ ആനകൾക്കെല്ലാം റബ്ബർമെത്ത ഒരുക്കുന്നതിന് മുന്നോടിയായാണ് നന്ദിനിക്ക് ഈ സൗകര്യം ഏർപ്പെടുത്തിയത്.
പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ റബ്ബർമെത്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.എസ്.മായാദേവി എന്നിവർ സന്നിഹിതരായി. കെട്ടുതറികളിൽ മണൽ വിരിക്കുന്ന പ്രവൃത്തിക്കും ഇന്നലെ തുടക്കമായി. കോയമ്പത്തൂർ സ്വദേശി മാണിക്യം എന്ന ഭക്തന്റെ വഴിപാടായാണ് റബ്ബർമെത്ത ഒരുക്കിയത്.