
ചാലക്കുടി : ഐ.ടി.ഐയിലെ വിജയാഹ്ളാദത്തിന് പിന്നാലെ പൊലീസും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു. അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ കസ്റ്റഡിയിലെടുത്തപ്പോൾ ബലം പ്രയോഗിച്ച് മോചിപ്പിച്ച് ഓട്ടോയിൽ രക്ഷപ്പെടുത്തുകയും ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഇത്.
ഇന്നലെ വൈകിട്ട് ആറരയോടെ ചാലക്കുടി ഗവ. ഐ.ടി.ഐയ്ക്ക് സമീപമായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു മണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു.
ആഹ്ലാദ പ്രകടനത്തിന് പിന്നാലെ മടങ്ങിയ വിദ്യാർത്ഥികളെ എസ്.ഐയുടെ നേതൃത്വത്തിൽ വിരട്ടിയോടിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. വിദ്യാർത്ഥികൾ പൊലീസുമായി തർക്കിച്ചു. ഇതോടെ സമീപത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇടപെട്ടു. ജീപ്പിന്റെ മുകളിൽ കയറി നിന്ന് വടികൊണ്ട് അടിച്ച് ഗ്ലാസ് തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പിന്നാലെയാണ് ഡി.വൈ.എഫ്.ഐ നേതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തത്. ഇതറിഞ്ഞ് ഏരിയാ സെക്രട്ടറി കെ.എസ്.അശോകന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി പ്രതിരോധിച്ചു. നിലത്തുവീണ ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് പൊക്കിയെടുത്ത് കൊണ്ടുപോയതോടെ സ്ഥിതിഗതികൾ വഷളായി. ഇതിനിടെ പൊലീസിൽ നിന്ന് രക്ഷിച്ച് ഓട്ടോയിൽ കയറ്റിവിടുകയായിരുന്നു. സി.പി.എം പ്രവർത്തകർ രാത്രി നഗരത്തിൽ പ്രകടനം നടത്തി. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
സംഘർഷത്തിന് പിന്നാലെ രാത്രി ഡിവൈ.എസ്.പി ക്ക് നേരെ കൈയേറ്റ ശ്രമം. വൈകിട്ടത്തെ സംഘർഷത്തിന് ശേഷം തൃശൂർ ക്യാമ്പിൽ നിന്ന് പൊലീസെത്തുകയും ഐ.ടി.ഐ പരിസരത്ത് തമ്പടിക്കുകയും ചെയ്തു. സംഘർഷമുണ്ടാക്കിയ എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനായി ഇവർ താമസസ്ഥലത്തെത്തി. ബലം പ്രയോഗിച്ച് ചിലരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി തടഞ്ഞു. ഇതോടെയാണ് ചാലക്കുടി ഡിവൈ.എസ്.പി: ടി.എസ്. സുനോജിനെ കൈയേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായത്. കൈയേറ്റ ശ്രമത്തിന് പിന്നാലെ വീണ്ടും ലാത്തിവീശി. അതേസമയം വൈകീട്ടത്തെ അക്രമസംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ മുൻ എം.എൽ.എ ബി.ഡി. ദേവസി സംഭവസ്ഥലത്തെത്തി പ്രവർത്തകരെ നിയന്ത്രിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. ഇതോടെ സംഘർഷത്തിന് അയവ് വന്നു. സംഘർഷത്തിനിടെ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അശ്വിൻ, സാംസൺ എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി വൈകി റൂറൽ എസ്.പി: പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.