liquar

10,​000 ലിറ്റർ മദ്യവും 2,​500 ലിറ്റർ സ്പിരിറ്റും പിടികൂടി

ചാലക്കുടി: ആളൂർ ഉറുമ്പൻകുന്നിൽ കോഴി ഫാമിൽ സൂക്ഷിച്ചിരുന്ന വൻവ്യാജ മദ്യശേഖരവും സ്പിരിറ്റും പൊലീസ് പിടികൂടി. പതിനായിരം ലിറ്റർ മദ്യവും 2,​500 ലിറ്റർ സ്പിരിറ്റുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ

ആളൂർ പഞ്ചായത്ത് മുൻ അംഗവും ബി.ജെ.പി നേതാവുമായ പീണിക്കപ്പറമ്പൻ ലാലു (53), സഹായി കട്ടപ്പന താണിക്കപ്പാറ വീട്ടിൽ ലോറൻസ് മാത്യു (53) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ലാലുവിന്റെ ഉടമസ്ഥസ്തയിലുള്ള കോഴി ഫാമിന്റെ ഷെഡിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. പ്രത്യേകം കെട്ടിയ ചുവരിന്റെ അടിയിൽ അറ മാതൃകയിലുള്ള ഭാഗത്തായിരുന്നു ഒളിപ്പിച്ചിരുന്നത്.

1,​200 പെട്ടികളിൽ വച്ചിരുന്ന മദ്യത്തിന് പ്രത്യേകം പേരുകളുമുണ്ടായിരുന്നു. 35 ലിറ്ററിന്റെ 64 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് കണ്ടെത്തിയതിനാൽ വ്യാജ മദ്യനിർമ്മാണം നടക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. പിന്നിൽ വലിയ ലോബിയുണ്ടെന്നും സംശയിക്കുന്നു.

മൂന്നുമാസം മുമ്പ് ടോറസ് ലോറിയിൽ ഇവിടേക്ക് മദ്യം എത്തിച്ചതായി പ്രതികൾ മൊഴി നൽകി. ക്രിസ്മസ്- പുതുവർഷ വിപണിയായിരുന്നു ലക്ഷ്യം.

ജില്ലാ റൂറൽ എസ്.പി നവനീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ.ഷൈജു, ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്.സിനോജ് എന്നിവരുടെ നേതൃത്വത്തിൽ

എസ്.ഐമാരായ അരിറ്റോറിസ്, സി.ഒ.ജോഷി, രാധാകൃഷ്ണൻ, എം.സതീശൻ, കെ.കെ.രഘു, സി.ഒ.ജോബ്, വി.ജി.സ്റ്റീഫൻ, റോയ് പൗലോസ്, എ.എസ്.ഐമാരായ മൂസ, വി.യു.സിൽജോ, സീനിയർ സി.പി.ഒമാരായ ഷിജോ തോമസ്, എ.യു.റെജി, ഹോംഗാ‌ർഡ് ഏലിയാസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.