sndp-1

കോണത്തുകുന്ന്: ആത്മീയതോടൊപ്പം ഭൗതികതയെയും സമന്വയിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കുകയോ, അവിടെ പ്രതിഷ്ഠ നടത്തുകയോ ചെയ്തിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വള്ളിവട്ടം അമരിപ്പാടം ശ്രീനാരായണാശ്രമത്തിൽ പത്ത് ദിവസം നീണ്ടുനിന്ന ശ്രീനാരായണ ഗുരുദേവ കൃതികളുടെ പാരായണ വ്യാഖ്യാന വൈദിക യജ്ഞം അഭിധ്യാനം സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരം പറയുന്നവർ അവരുടെ മതത്തിനായാണ് നില കൊള്ളുന്നത്. ഈഴവന്റെ കാര്യം വരുമ്പോൾ ഇടതുപക്ഷം പോലും അടവുനയത്തിലൂടെ ഭരണം നിലനിറുത്താനാണ് ശ്രമിക്കുന്നത്. നമ്മൾ ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്യുമ്പോൾ മറ്റുളളവർ പേരു നോക്കിയാണ് വോട്ടു ചെയ്യുന്നത്. സമുദായ ശക്തിസമാഹരണത്തിലൂടെയേ സമുദായത്തിന് നേട്ടം ഉണ്ടാക്കാൻ കഴിയുകയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ, യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, കെ.കെ.ബിനു, പി.കെ.രവീന്ദ്രൻ, സി.കെ.യുധി എന്നിവർ സംസാരിച്ചു. എ.വി.വിശ്വംഭരൻ ശാന്തി, രാജേഷ് ശാന്തി, സി.വി.പ്രകാശൻ എന്നിവരെ വെള്ളാപ്പള്ളി ആദരിച്ചു.