vaya

തൃശൂർ: വയനാടൻ കടുവയെന്ന തുമ്പിയിനത്തിന്റെ ആൺതുമ്പിയെ കണ്ടെത്തി. ശാസ്ത്രീയ വിശദീകരണം നൽകിയിരിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് പശ്ചിമഘട്ടത്തിൽ നിന്ന് അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും പ്രകൃതി നിരീക്ഷകനുമായ ഡോ.എഫ്.സി.ഫ്രേസർ കണ്ടെത്തിയ തുമ്പിയാണ് മാക്രോഗോമ്ഫസ് വയനാടിക്കസ് എന്ന് ശാസ്ത്രനാമമുള്ള വയനാടൻ കടുവ.

ഒരേയൊരു പെൺതുമ്പിയെ വച്ചായിരുന്നു അന്ന് ഈ വർഗ്ഗത്തെ വിശദീകരിച്ചത്. ഇതിന് ശേഷം ഫ്രേസർ ഉൾപ്പെടെ പല ഗവേഷകരും പ്രകൃതിനിരീക്ഷകരും ഈ വർഗ്ഗത്തിന്റെ ആൺത്തുമ്പിയെ കണ്ടിരുന്നെങ്കിലും ശാസ്ത്രീയമായി വർഗ്ഗീകരണം നടത്തിയിരുന്നില്ല.

തുമ്പികളുടെ വർഗ്ഗീകരണ ശാസ്ത്രത്തിൽ ആൺത്തുമ്പികൾക്ക് വലിയ സ്ഥാനമുണ്ടെന്നിരിക്കെ ഇതൊരു കുറവായി അവശേഷിച്ചു. ആൺത്തുമ്പിയുടെ ശാസ്ത്രീയമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഈയിനം കടുവാത്തുമ്പികളിൽ പുതിയൊരിനത്തെ കണ്ടെത്തുന്നതിന് തടസമാകുമെന്ന് അറിഞ്ഞാണ് ഗവേഷകർ ഈ കുറവ് നികത്തിയത്. ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ എ.വിവേക് ചന്ദ്രൻ, ഡോ.സുബിൻ കെ.ജോസ്, ജന്തുശാസ്ത്ര വിഭാഗത്തിലെ ഗവേഷകൻ ഡോ.ബിജോയ്.സി എന്നിവർ ഗോവയിലെ പ്രകൃതിനിരീക്ഷകനായ പരാഗ് രംഗ്‌നേക്കറുമായി ചേർന്നാണ് ഈ വർഗ്ഗത്തിന്റെ ആൺത്തുമ്പിയെ ശാസ്ത്രീയമായി വിശദീകരിച്ചത്. പഠനം അന്താരാഷ്ട്ര ജേർണലായ ഒഡോണേറ്റോളജിക്കയിൽ പ്രസിദ്ധീകരിച്ചു.

പശ്ചിമഘട്ടത്തിലെ അരുവികളിലും പുഴകളിലും മാത്രം പ്രജനനം നടത്തുന്ന ഈ തുമ്പിയെക്കുറിച്ചുള്ള പ്രബന്ധം തുമ്പികളുടെ വർഗ്ഗീകരണശാസ്ത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.

വിവേക് ചന്ദ്രൻ,

ഗവേഷകൻ