kite-

തൃശൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പ് സമാപിച്ചു. ഡിസംബർ 27 മുതൽ 30 വരെ 12 ഉപജില്ലകളിലായി 23 ക്യാമ്പുകളാണ് ക്രമീകരിച്ചിരുന്നത്. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം. ഈ വർഷം മുതലാണ് എ.ഐ. ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്.

അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡിയെൻ ലൈവ് സോഫ്‌റ്റ്വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ് വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ ടൈറ്റിൽ തയാറാക്കൽ എന്നീ പ്രവർത്തനങ്ങളും ഗെയിം നിർമ്മാണം, നിർമ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തയ്യാറാക്കൽ എന്നിവയാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചത്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചത്. പൊതു വിദ്യാലയങ്ങളിൽ കൈറ്റ് വിതരണം ചെയ്ത ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിംഗ് വിഭാഗത്തിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്ന 177 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 5449 അംഗങ്ങളാണുള്ളത്. തെരഞ്ഞെടുത്ത 1303 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കൈറ്റ് തയ്യാറാക്കിയ മൊഡ്യൂൾ അടിസ്ഥാനമാക്കി രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റർമാരും സ്‌കൂൾ ഐ.ടി കോഓഡിനേറ്റർമാരുമാണ് ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സബ്ജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും ജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.