തിരുവനന്തപുരം: ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആകുലതകളും ഉത്കണ്ഠയും പ്രതികരണങ്ങളും ഉൾക്കൊള്ളുന്ന എട്ട് വനിതാ സംവിധായകരുടെ ചലച്ചിത്രകാഴ്ചകൾ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ്, മലയാളിയായ നതാലിയ ശ്യാം ഒരുക്കിയ ഫുട് പ്രിന്റ്സ് ഒാഫ് വാട്ടർ, കൗതർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ്, കൊറിയൻ ചിത്രം എ ലെറ്റർ ഫ്രം ക്യോട്ടോ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഋതുമതിയാകുന്നതോടെ സ്വന്തം ശരീരത്തിലെ മാറ്റങ്ങൾ അറിയുന്ന സഫാൻ എന്ന 11കാരിയുടെ കഥയാണ് ടൈഗർ സ്‌ട്രൈപ്‌സ് പങ്കുവയ്‌ക്കുന്നത്. നവാഗതയായ അമാൻഡ നെൽയുവാണ് കാൻ മേളയിൽ പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ സംവിധായിക. യു.കെയിലെ അനധികൃത കുടിയേറ്റക്കാരുടെ ജീവിതമാണ് ബ്രിട്ടീഷ് ഇന്ത്യൻ ചിത്രമായ ഫുട് പ്രിന്റ്സ് ഒാഫ് വാട്ടറിന്റെ പ്രമേയം. നാടകാചാര്യൻ ഒ.മാധവന്റെ മകൾ ജയശ്രീയുടെയും ശ്യാമിന്റെയും മക്കളായ നീതാ ശ്യാം തിരക്കഥയും നതാലിയ ശ്യാം സംവിധാനവും നിർവഹിച്ച ചിത്രം ന്യൂയോർക്ക് ഇന്ത്യൻ ഫെസ്റ്റിവലിലും യു.കെ ഏഷ്യൻ ഫെസ്റ്റിവലിലും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കാണാതായ മക്കൾക്ക് പകരം അതേസ്ഥാനത്ത് അഭിനേതാക്കളെ വാടകയ്‌ക്കെടുക്കുന്ന മാതാവിന്റെ കഥയാണ് ടുണീഷ്യൻ ചിത്രം ഫോർ ഡോട്ടേഴ്സ് പങ്കുവയ്ക്കുന്നത്. കാൻ,ചിക്കാഗോ,ബ്രസൽസ് തുടങ്ങിയ മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദർശനമാണ് മേളയിലേത്. കൂട്ടുകാരിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്ന യുവതിയുടെ കഥയാണ് കൊറിയൻ ചിത്രം നെക്സ്റ്റ് സോഹീയുടെ പ്രമേയം. ലറ്റിഷ്യ കൊളംബാനി ഒരുക്കിയ ദി ബ്രേയിഡ്,ഫ്രഞ്ച് ചിത്രം ബനേൽ ആൻഡ് അഡാമ,മൗനിയാ മെഡോർ ഒരുക്കിയ ഹൗറിയ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.