that

പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

ആലങ്ങാട്: രണ്ടുവർഷംമുമ്പ് പത്തുപവൻ മോഷണംപോയ ആളില്ലാത്ത വീട്ടിൽ വീണ്ടും മോഷണ ശ്രമം. കള്ളൻ കയറുന്ന ക്യാമറാ ദൃശ്യം ശ്രദ്ധയിപ്പെട്ട അമേരിക്കയിലുള്ള വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ മോഷ്ടാവ് തൃശൂർ ചെന്നായപ്പാറ പണിക്കശേരി സനൂജി(രതീഷ് 24 )നെ പിടികൂടി ആലുവ വെസ്റ്റ് പൊലീസിന് കൈമാറി.

കരുമാല്ലൂർ തട്ടാംപടി കവലയിലുള്ള മേനാച്ചേരി വർഗീസിന്റെ വീട്ടിലായിരുന്നു വെള്ളിയാഴ്ച പുലർച്ചെ മോഷണശ്രമം നടന്നത്. രണ്ടുവർഷംമുമ്പ് പുലർച്ചെ ഇവിടെ നിന്ന് പത്തുപവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർച്ച നടന്നിരുന്നു. വർഗീസിന്റെ മരണത്തെതുടർന്ന് ഭാര്യ അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്കുപോതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. എല്ലാവശങ്ങളിലും ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ അമേരിക്കയിലിരുന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുള്ളതുകൊണ്ടാണ് പുലർച്ചെ കള്ളൻ അകത്തു കയറിയയുടനെ വിവരങ്ങൾ ലഭിച്ചത്. വിവരമറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തിയപ്പോൾ മതിൽചാടി ഓടിയ രണ്ടുമോഷ്ടാക്കളിൽ സനൂജിനെ പിടികൂടുകയായിരുന്നു. മറ്റെയാൾ രക്ഷപെട്ടു. പട്രോളിങ്ങിനിറങ്ങിയ ആലങ്ങാട് പൊലീസ് അവിടെയെത്തി കള്ളനെ കൊണ്ടുപോയി. ഇയാളുടെ വാഹനത്തിൽ നിന്ന് 800 ഗ്രാം കഞ്ചാവും പിടികൂടി. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.