തിരുവനന്തപുരം: പോളണ്ട്,ഇറാൻ,സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനമായി മൂന്ന് അനിമേഷൻ കാഴ്ചകൾ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. സെപിഡെ ഫാർസി സംവിധാനം ചെയ്ത പേർഷ്യൻ ചിത്രം ദി സൈറൻ, ഇസബെൽ ഹെർഗുറായുടെ സ്പാനിഷ് ചിത്രം സുൽത്താനാസ് ഡ്രീം,ഡി കെ വെൽച്ച്മാനും ഹ്യൂ വെൽച്ച്മാനും ചേർന്ന് ഒരുക്കിയ പോളിഷ് ചിത്രം ദ പെസന്റ്സ് എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.

വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ഓസ്‌കാർ എൻട്രി നേടിയ ദി പെസന്റ്സിന്റെ പ്രമേയം. വ്ളാഡിസ്ലാവ് റെയ്‌മോണ്ടിന്റെ നോവലിനെ ആധാരമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 1924ൽ നോബൽ സമ്മാനം നേടിയ നോവലിനെ അതേപേരിൽ നാലുഭാഗങ്ങളാക്കിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 1980കളിലെ ഇറാൻ ഇറാഖ് യുദ്ധത്തെ ഒരു കൗമാരക്കാരന്റെ കാഴ്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ദി സൈറൻ. സ്‌പാനിഷ് വനിതയുടെ ഇന്ത്യൻ സന്ദർശനവും തുടന്നുള്ള സംഭവങ്ങളുമാണ് സുൽത്താനാസ് ഡ്രീം പങ്കുവയ്ക്കുന്നത്.