
തിരുവനന്തപുരം: നിർമ്മാണത്തിന്റെ പേരിൽ നഗരത്തിലെ വിവിധയിടങ്ങളിൽ റോഡ് വെട്ടിപ്പൊളിക്കുന്നതിന് പുറമേ സിഗ്നൽ നിർമ്മാണത്തിന്റെ പേരിൽ റോഡ് കുഴിക്കുന്നത് അപകടക്കെണിയാകുന്നു. മ്യൂസിയം,വഴുതക്കാട്,പാറ്റൂർ,വഞ്ചിയൂർ,കിള്ളിപ്പാലം തമ്പാനൂർ,കിഴക്കേകോട്ട തുടങ്ങിയ പ്രധാന റോഡുകളിലാണ് കുഴിയുള്ളത്. പുതിയ സിഗ്നൽ സ്ഥാപിക്കാനായി വയറും പൈപ്പിടുന്നതിനും വേണ്ടിയാണ് റോഡ് കുഴിച്ചത്. ആധുനിക സിഗ്നൽ സംവിധാനമായ അഡാപ്റ്റീവ് ട്രാഫിക്ക് സിസ്റ്റം സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണിത്.
സ്‌മാർട്ട് സിറ്റിക്കാണ് നിർമ്മാണച്ചുമതല. സിഗ്നൽ ജോലികൾ പൂർത്തിയായിട്ടേ റോഡ് ടാർ ചെയ്യൂ. ഇതിന് ഇനിയും സമയമെടുക്കും. റോഡിന്റെ ഒരു വശത്ത് നിന്ന് അടുത്ത വശം വരെ നീളത്തിലാണ് കുഴി. പലയിടത്തും ഇത് പൂർണമായി മൂടിയിട്ടില്ല. ചില സ്ഥലങ്ങളിൽ സിമെന്റ് വച്ച് മൂടിയിട്ടുണ്ടെങ്കിലും ഇത് കുഴിയേക്കാൾ ഉയരത്തിലാണ്. കുഴിയിൽ വീണും ഉയരത്തിലെ സിമെന്റ് പാളിയിൽ കയറിയും ഇരുചക്ര യാത്രക്കാർ അപകടത്തിലാകുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും യാത്രക്കാരന് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.
അപകടങ്ങളെക്കുറിച്ച് പലതവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല. സിഗ്നൽ നിർമ്മാണത്തിന്റെ ഭാഗമായി ഇനിയും കൂടുതൽ സ്ഥലത്ത് കുഴിക്കാനാണ് തീരുമാനം. സ്‌മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാൽ ജനങ്ങൾ വലയുകയാണ്. വഴി തിരിച്ചുവിടുന്ന റോഡിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം കാരണം വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിലുണ്ടാകുന്നത്.