
തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടുന്നതിൽ എതിർപ്പില്ല. എന്നാൽ, തിരക്കിട്ട് ഒപ്പിടേണ്ടതിന്റെ പ്രധാന്യം എന്താണെന്ന് മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താലേഖകരോട് പറഞ്ഞു. ഓർഡിനൻസ് ഒപ്പിടുന്നില്ലെന്ന വാർത്തകൾ അറിഞ്ഞു. അത് ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസ് ആണെങ്കിൽ അത് വ്യക്തമാക്കണം.
മാദ്ധ്യമങ്ങളോട് നിരന്തരം സംസാരിക്കുന്നതിനു പകരം മുഖ്യമന്ത്രി നേരിട്ട് വരട്ടെ. മുഖ്യമന്ത്രിയെ അതിനായി ക്ഷണിക്കുകയാണ്. കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവർണർ ആവർത്തിച്ചു. നിയമനത്തിനായി ഒമ്പതുതവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രതിനിധിയെത്തിയത്. തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ നടക്കുന്നത് പലതും ഭരണഘടനാവിരുദ്ധമായ കാര്യങ്ങളാണ്. സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ സ്ഥിരം വി.സിമാരെ നിയമിക്കാൻ താൻ നടപടികൾ സ്വീകരിച്ചു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ എതിർപ്പില്ല. പക്ഷേ, സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല -ഗവർണർ വ്യക്തമാക്കി,