
തിരുവനന്തപുരം: പ്രതികളുടെ ശിക്ഷയിൽ ഇളവ് വരുത്തുന്നത് ഇനിമുതൽ മുഖ്യമന്ത്രിക്ക് പകരം മന്ത്രിസഭ തീരുമാനിക്കും. ഇതിനായി സംസ്ഥാന സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്താൻ ഗവർണറുടെ അനുമതി തേടും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തിന്റെ കാര്യനിർവഹണ ചട്ടമനുസരിച്ചു ശിക്ഷാ ഇളവ് നൽകാനുള്ള അധികാരം മുഖ്യമന്ത്രിക്കണ്. എന്നാൽ കേരളത്തിൽ മന്ത്രിസഭയാണ് ശിക്ഷാ ഇളവു തീരുമാനിച്ചുഗവർണറുടെ അംഗീകാരത്തിന് സമർപ്പിക്കുന്നത്. ഗവർണർ അംഗീകരിച്ചാൽ ഇളവു നൽകി പ്രതികളെ വിട്ടയയ്ക്കാനാകും. മന്ത്രിസഭയ്‌ക്ക് പകരം ശിക്ഷാ ഇളവിന്റെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് കാര്യനിർവഹണ ചട്ടത്തിൽ എഴുതിയിരിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയതോടെയാണ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്.
ശിക്ഷാ ഇളവിന് കേന്ദ്രത്തിൽ രാഷ്ട്രപതിയുടെയും സംസ്ഥാനങ്ങളിൽ ഗവർണറുടെയും അനുമതിവേണമെന്ന് ഇതു സംബന്ധിച്ച കേന്ദ്രചട്ടങ്ങളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒപ്പം ഇളവിന് അർഹരായവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളും നിലവിൽ നിശ്ചയിച്ചിട്ടുണ്ട്.