
മണർകാട്: വീടുകയറി യുവാവിനെ ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മണർകാട് കിഴക്കേതിൽ പ്രവീൺ (31), കൂരോപ്പട ളാക്കാട്ടൂർ കല്ലുത്തറ ഉണ്ണിക്കുട്ടൻ (ആരോമൽൃ26), മണർകാട് മണ്ഡലത്തിൽ സനുമോൻ (29), അമയന്നൂർ തേവർവടക്കേതിൽ ശരത് (25), കോട്ടയം കളക്ടറേറ്റ് കോഴിമല ജിജിൻ (രതീഷ്-26) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണർകാട് പറപ്പള്ളികുന്ന് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുൻപ് ഇവരുടെ സുഹൃത്തായിരുന്ന യുവാവ് ഇപ്പോൾ ഇവരുമായി സഹകരിക്കാത്തതിനെത്തുടർന്ന് ഇവർക്ക് യുവാവിനോട് വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് യുവാവിന്റെ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവിനെ വടികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടി. പ്രവീണും ജിജിനും മണർകാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഉണ്ണിക്കുട്ടന് പാമ്പാടി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, ശരത്ത് ശശിക്ക് കോട്ടയം ഈസ്റ്റ്, അയർക്കുന്നം, പാമ്പാടി, പാലാ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.