
വടകര: യുവതിയുടെ ആത്മഹത്യ ഗാർഹികപീഡനത്തെ തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്നയെ (30) യാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃമാതാവിന്റെയും സഹോദരിയുടെയും നിരന്തരപീഡനത്തെതുടർന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പത്തുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർതൃവീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാൻ രക്ഷിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഷബ്ന അവിടെത്തന്നെ തുടർന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാൻ തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നൽകിയ 120 പവൻ സ്വർണം തിരിച്ച് വേണമെന്ന് ഷബ്ന ഭർതൃവീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ സ്വർണം തിരിച്ചുനൽകാൻ അവർ തയ്യാറായില്ല.
ഷബ്ന മരിച്ച ദിവസം ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ സിസി.ടി.വി ദൃശ്യങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിട്ടുണ്ട്. മർദ്ദനത്തിന് ശേഷമായിരുന്നു ആത്മഹത്യയെന്നാണ് ആരോപണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ എടച്ചേരി പോലീസിൽ പരാതി നൽകി.
അരൂരിലെ കുനിയിൽ താമസിക്കും പുളിയംവീട്ടിൽ അമ്മദ് മറിയം ദമ്പതികളുടെ മകളാണ് ഷബ്ന.
മകൾ: ഹന. സഹോദരങ്ങൾ: സഹല, സെൻഹ.