കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പള്ളിനടയിൽ ഭക്ഷ്യോത്പന്ന വിതരണ സ്ഥാപനത്തിൽ മോഷണം. മിനി ലോറിയും, പണവും കവർന്നു. പള്ളിനടയിൽ എം.എൽ.എ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഫുഡ് പ്രൊഡക്ട് വിൽക്കുന്ന ഫ്‌ളാവ്‌കോ ഫുഡ്‌സ് എന്ന സ്ഥാപനത്തിലാണ് മോഷണം.
വാഹനം ഉൾപ്പെടെ പത്ത് ലക്ഷത്തിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഫ്‌ളാവ്‌കോ ഫുഡ്‌സ് സ്ഥാപനത്തിന്റെ പാർട്ടണറും കോൺഗ്രസ് നേതാവുമായ പി.കെ.ഷംസുദ്ദീൻ പറഞ്ഞു. സ്ഥാപനത്തിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ചിരുന്ന 5860 രൂപയും, സ്ഥാപനത്തിന് മുന്നിൽ നിറുത്തിയിട്ടിരുന്ന മിനിലോറിയും മോഷ്ടിച്ചു. സ്ഥാപനത്തിന്റെ അകത്തും പുറത്തുമായി പത്തോളം സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നത് പലതും കേടു വരുത്തിയ നിലയിലായിരുന്നു. സെയിൽസിന് പോകുന്നതാണ് മിനിലോറി. മറ്റൊരിടത്ത് നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണ് മോഷ്ടാവ് അകത്തുകയറി കവർച്ച നടത്തിയത്. ഈ ബൈക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടോടെ സ്ഥാപനത്തിലെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. മതിലകം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരും പരിശോധ നടത്തി.