പെരിങ്ങോട്ടുകര: കരുവാൻകുളത്ത് റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് സൂക്ഷിച്ച 1072 ലിറ്റർ വ്യാജമദ്യം എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട മുരിയാട് സ്വദേശി ഡോ.അനൂപ് കുമാർ (44), തൃശൂർ കല്ലൂർ സ്വദേശി താഴത്തുകുന്നേൽ സെറിൻ ടി.മാത്യു(37), കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ.ഗോമസ്(44), കോട്ടയം സ്വദേശികളായ കെ.വി.റെജി (55), അച്ഛൻകുന്നുവീട്ടിൽ റോബിൻ (47), ചിറയ്ക്കൽ സ്വദേശി പണിക്കശ്ശേരി പ്രജീഷ് (34) എന്നിവരാണ് പിടിയിലായത്.
കരുവാൻകുളത്ത് പ്രവർത്തിക്കുന്ന ഏറാത്ത് റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് 33 ലിറ്ററിന്റെ 12 കന്നാസിലും 23 ലിറ്ററിന്റെ 20 ബോട്ടിലിലും, അര ലിറ്ററിന്റെ 432 കുപ്പിയിലുമായി സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത്. കേരളം മുഴുവൻ വിതരണ ശൃംഖലയുള്ള വ്യാജമദ്യ നിർമ്മാണ കേന്ദ്രമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ്, തൃശൂർ സർക്കിൾ, ചേർപ്പ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഹോട്ടലിന് പിറകിൽ രണ്ട് കാറിൽ നിന്നാണ് 16 കേയ്‌സ് വിദേശ മദ്യം കണ്ടെത്തിയത്. മാക്ഡവൽ ബ്രാൻഡിന്റെ സ്റ്റിക്കർ പതിച്ചാണ് വ്യാജമദ്യം വിൽപ്പന നടത്തിയിരുന്നത്.
ഇതിൽ അനൂപ് കുമാർ ഡോക്ടറും, സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ആളുമാണെന്ന് പറയുന്നു. ഇവരിൽ നിന്നും നിരവധി വ്യാജ ഐഡി കാർഡും, എയർ പിസ്റ്റളും പിടിച്ചെടുത്തു. വ്യാജമദ്യം എവിടെ നിന്നാണെത്തിച്ചതെന്നും മറ്റുമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സി.ഐ അശോക് കുമാർ , ഇൻസ്‌പെക്ടർ മുരുകദാസ്, കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ കെ.എം.സജീവ്, ടി.ജി.മോഹനൻ, കൃഷ്ണപ്രസാദ്, എം.എസ്.സുധീർ കുമാർ, പി.ബി.സിജോമോൻ, ടി.ആർ.സുനിൽകുമാർ, അനീഷ്, പി.വി.വിശാൽ, ടി.എസ്.സനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കാരുണ്യപ്രവർത്തനവും മറ
ബംഗളൂരുവിൽ നിന്നും സ്പിരിറ്റ് കൊണ്ടുവന്നാണ് വ്യാജമദ്യം നിർമ്മിച്ചിരുന്നത്. ഡോ.അനൂപാണ് മുഖ്യ ആസൂത്രകൻ. മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനും കാരുണ്യ പ്രവർത്തകനുമെല്ലാമായി പ്രവർത്തിച്ചാണ് അനൂപ് ആളുകളുടെ വിശ്വാസം നേടിയത്.
ചികിത്സയ്ക്കും മറ്റുമായി ധനസഹായം നൽകിയാണ് ആളുകളെ കൈയിലെടുത്തിരുന്നത്. പരിശോധന ഉണ്ടാവുകയാണെങ്കിൽ ഡോക്ടറുടെ ഐ.ഡി കാർഡും മനുഷ്യാവകാശ പ്രവർത്തനത്തിന്റെ ഐ.ഡി കാർഡും കാണിച്ചു രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്.