hi

വെഞ്ഞാറമൂട്: തണ്ട്രാം പൊയ്കയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തൻമാർ സഞ്ചരിച്ചിരുന്ന കാർ കടയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. തണ്ട്രാം പൊയ്ക നെസ്റ്റ് ബേ ക്കേഴ്സ് ഉടമ ആലിയാട് പാറയ്ക്കൽ നെസ്റ്റ് വില്ലയിൽ രമേശൻ (49) ആണ് മരിച്ചത്. സംസ്ഥാനപാതയിൽ ഇന്നലെ രാവിലെ 4.20നാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ആന്ധ്രയിൽ നിന്നുള്ള വാഹനം നിയന്ത്രണം വിട്ട് എതിർവശത്തെ ബെസ്റ്റ് ബേക്കേഴ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു . കട തുറന്നു ലൈറ്റിട്ട ശേഷം കടയുടെ ഡോറിനടുത്ത് നിൽക്കുമ്പോഴാണ് കാറിടിച്ചു കയറിയത്. സ്കൂട്ടറും രമേശിനെയും ഇടിച്ച് തെറിപ്പിച്ച് സമീപത്തെ വീടീന്റെ മതിലും തകർത്തുകൊണ്ട് നൂറ് മീറ്റർ മാറി തലകുത്തനെ മറിയുകയായിരുന്നു കാർ. ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ രമേശൻ മരിച്ചു .സ്കൂട്ടർ പൂർണ്ണമായും കടയുടെ ഒരു ഭാഗവും തകർന്നു. വാമനപുരം ചരുവിള താമസിച്ചിരുന്ന രമേശൻ ആറുമാസം മുമ്പാണ് പാറക്കൽ ഭാഗത്ത് വീടുവച്ച് താമസം മാറിയത് .ശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസും തൊട്ടടുത്ത അഗ്നിശമന ഓഫീസിലെ സേനാംഗങ്ങൾ ചേർന്നാണ് രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിൽ ഉണ്ടായിരുന്ന അയ്യപ്പഭക്തരായ സായി കുമാർ , മേധാ രാജൻ എന്നിവരെ ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകും അപകട കാരണമെന്നാണ് നിഗമനം. രമേ ശന്റെ ഭാര്യ: ശ്രീതു . മക്കൾ : മാനവ്, ആദി .

ഫോട്ടോ: രമേശൻ .

ഫോട്ടോ: കാർ ഇടിച്ചു കയറി കട തകർന്ന നിലയിൽ .