pavan-prakash

ആറ്റിങ്ങൽ: കീഴാറ്റിങ്ങലിൽ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രധാന പ്രതി അഞ്ചുതെങ്ങ് സ്വദേശി പവൻ പ്രകാശ് (36) പൊലീസിന്റെ പിടിയിലായി. സംഭവത്തിനുശേഷം ഒളിവിൽ പോയ പവൻ പ്രകാശ് ഞായറാഴ്ച വൈകിട്ടോടെ ട്രെയിനിൽ വർക്കല സ്റ്റേഷനിൽ ഇറങ്ങിയ ശേഷം സമീപത്തെ ഗുഡ് ഷെഡ് വഴി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഇയാൾ ഒളിവിൽ കഴിഞ്ഞ കീഴാറ്റിങ്ങൽ കാരാംകുന്ന്,​ കൊല്ലം മയ്യനാട് എന്നിവിടങ്ങളിൽ പവൻ പ്രകാശുമായി കടയ്ക്കാവൂർ പൊലീസ് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് കീഴാറ്റിങ്ങൽ കാരാംകുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തുവച്ച് ഇയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. സ്ഥലത്തെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മൂവരും. മദ്യപിച്ചിരുന്ന അക്രമിസംഘവും യുവാക്കളുമായുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സിജു (32) അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ ബാക്കി നാലുപേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത അഞ്ചുതെങ്ങ് സ്വദേശികളായ പ്രവീൺ (30),നിതിൻ രാജ് (39) എന്നിവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പവൻ പ്രകാശിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.