crime

പാലാ: ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നാം വാർഡായ ആലമറ്റത്തെ കുന്നിൻമുകളിലുള്ള കിണറ്റിൽ വിഷം കലർത്തിയ സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു. പഞ്ചായത്ത് മെമ്പർ എൻ.എം.ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. അഞ്ച് വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് കിണറ്റിൽ വിഷം കലക്കിയ സംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി, പഞ്ചായത്ത് മെമ്പർ എൻ.എം. ബിജു എന്നിവർ ഇന്നലെ സ്ഥലം സന്ദർശിച്ചു.

നാല്പതോളം പേർ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തിൽ വിഷം കലർത്തിയ കുറ്റവാളികളെ എത്രയുംവേഗം പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂൾ വിട്ടുവന്ന കുട്ടികൾ കുളിക്കാൻ വെള്ളം ശേഖരിക്കവെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. വെള്ളത്തിൽ പത കണ്ടെത്തി. വെള്ളത്തിന് പാൽനിറവുമായിരുന്നു. കിണറ്റിലെ പ്രാണികളും മറ്റും ചത്തൊടുങ്ങിയ നിലയിലായിരുന്നു. കുന്നിൻമുകളിലുള്ള ജോസ് മാരിയടിയിലിന്റെ പുരയിടത്തിലെ കിണറ്റിൽ നിന്ന് അഞ്ച് വീട്ടുകാരാണ് വെള്ളം ശേഖരിച്ചിരുന്നത്.

അന്വേഷണം ഊർജ്ജിതം

ആലമറ്റം കുന്നിൻമുകളിലെ കിണറ്റിൽ വിഷം കലക്കിയ സംഭവത്തിൽ സമീപത്തെ ചില സാമൂഹ്യവിരുദ്ധരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത് എന്നാണ് സൂചന. മാനസിക രോഗിയാണെന്ന മട്ടിൽ കുടുംബത്തിലും പുറത്തും അതിക്രമങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന ഒരാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.