തിരുവനന്തപുരം:ചലച്ചിത്രമേളയിലെ മലയാള ചിത്രങ്ങൾക്കെല്ലാം കൈയടി.25 മലയാള ചിത്രങ്ങളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി മേളയിൽ ഇടംപിടിച്ചത്.മലയാളം സിനിമ ടുഡേ, ഹോമേജ്, റീസ്റ്റോർഡ് ക്ലാസിക്സ്, കാലിഡോസ്‌കോപ്പ് വിഭാഗങ്ങളിലാണ് പ്രദർശനം.ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലും ആനന്ദ് ഏകർഷിയുടെ ആട്ടവുമാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ മുന്നിൽ. സുനിൽ മാലൂർ സംവിധാനം ചെയ്ത വാലസൈ പറവകൾ, ശാലിനി ഉഷാദേവിയുടെ എന്നെന്നും, പ്രശാന്ത് വിജയുടെ ദായം,റിനോഷന്റെ ഫസ്റ്റ് ഫൈവ് ഡേറ്റ്സ് എന്നീ ചിത്രങ്ങളും നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ,ആനന്ദ് മൊണാലിസ മരണവും കാത്ത്, ഓ. ബേബി, ഇംഗ്ലീഷ് മലയാളം ഭാഷകളിലായി ഒരുക്കിയ ഷെർസാദെ എന്നിവയാണ് മേളയിൽ ആകർഷകമായ മലയാളസിനിമകൾ.മൺമറഞ്ഞ പ്രതിഭകൾക്ക് ആദരം അർപ്പിക്കുന്ന ഹോമേജ് വിഭാഗത്തിൽ റാംജിറാവു സ്പീക്കിംഗ്, പെരുമഴക്കാലം, യവനിക തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് .കെ .ജി ജോർജിന്റെ സ്മരണയ്ക്കായ് മേളയിൽ പ്രദർശിപ്പിച്ച യവനിക,ജി അരവിന്ദന്റെ വാസ്തുഹാര ,പി എൻ മേനോന്റെ ഓളവും തീരവും, എന്നീ ചിത്രങ്ങളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.