
തിരുവനന്തപുരം: ഭരണത്തലവനായ ഗവർണറെ ഭരണകക്ഷിക്കാർ തന്നെ നടുറോഡിൽ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകർച്ചയിലേക്ക് കേരളത്തെ മുഖ്യന്ത്രി പിണറായി വിജയൻ കൂപ്പുകുത്തിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.
ഇതു ഗുരുതരമായ രാഷ്ട്രീയസംഭവമാണ്. പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിനു ഭരിക്കാൻ അവകാശമില്ല. എല്ലാ വിഷയത്തോടും വായ മൂടിക്കെട്ടുന്നതു പോലെ ഈ വിഷയത്തിൽ നിശബ്ദത പാലിക്കാതെ മുഖ്യമന്ത്രി അടിയന്തരമായി പ്രതികരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.പിണറായിയിലെ പഴയ ഗുണ്ടാ നേതാവല്ല വിജയൻ ഇപ്പോൾ. കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ ഔചിത്യത്തോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടുറോഡിൽ എസ്.എഫ്.ഐയുടെ ചാവേർ ആക്രമണം ഉണ്ടായതെന്നത് അതീവ ഗുരുതരമാണ്. പൊലീസ് ഗവർണറെ സംരക്ഷിക്കുന്നതിനു പകരം ആക്രമണം നടത്തിയ എസ്.എഫ്.ഐ ചാവേറുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഇതിനു കൂട്ടു നിന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യുക്കാരെ സി.പി.എമ്മുകാരും പൊലീസും ചേർന്ന് മർദിച്ച് കള്ളക്കേസിൽ കുടുക്കിയപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചതാണ് എസ്.എഫ്.ഐക്കാർക്ക് കരുത്ത് നൽകിയതെന്നും സുധാകരൻ പറഞ്ഞു.
ഗവർണർക്ക് പോലും പുറത്തിറങ്ങാനാവാത്ത സ്ഥിതി: ചെന്നിത്തല
സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർക്ക് പോലും പുറത്തിറങ്ങാനാവാത്ത രീതിയിൽ ക്രമസമാധാനം തകർന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഗവർണറോടുള്ള വൈരാഗ്യം തീർക്കാൻ സ്വന്തം പാർട്ടിയിലെ സാമൂഹ്യവിരുദ്ധരെ ഇറക്കിയത് തരം താഴ്ന്ന നടപടിയാണ്. ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്ത രീതിയിൽ പൊലീസ് വന്ധീകരിക്കപ്പെട്ടു. ഗവർണർ തെറ്റായ തീരുമാനങ്ങളെടുത്താൽ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാർഗങ്ങൾ സ്വീകരിക്കുന്നതിനു പകരം ഇത്തരം നാണം കെട്ട രീതി സ്വീകരിക്കുന്നത് ഒരു സർക്കാരിനും ചേർന്നതല്ല. സംസ്ഥാനം ഭരണസ്തംഭത്തിന് പുറമേ ക്രമസമാധാന നിലയും പൂർണമായും തകർന്നു. പിണറായിയുടെ സുരക്ഷ ക്രിമിനലുകൾ ഏറ്റെടുത്തിരിക്കുകയാണ്. ക്രിമിനലുകളെ വച്ച് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ മോഹം കൈയിൽ വച്ചാൽ മതിയെന്നും
ചെന്നിത്തല പറഞ്ഞു.